മുംബൈ: ക്രൈം ഇന്റലിജൻസ് യൂണിറ്റിൽ (സിഐയു) സച്ചിൻ വാസെയുടെ കൂട്ടാളിയായ അസിസ്‌റ്റന്റ് ഇൻസ്‌പെക്‌ടർ റിയാസ് ഖാസിയെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് വെച്ചതിലും മനസുഖ് ഹിരേൻ കൊലക്കേസുകളിലും സച്ചിന്റെ വിശ്വസ്‌തൻ ആയിരുന്നു റിയാസ്. സംഭവങ്ങളിലെ ഗൂഢാലോചനയിലും തെളിവുകൾ നശിപ്പിച്ചതിലും വ്യാജ നമ്പർ പ്‌ളേറ്റുകൾ സംഘടിപ്പിച്ചതിലും പങ്കാളിയാണെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
ഞായറാഴ്‌ച വീണ്ടും ചോദ്യം ചെയ്‌ത ശേഷമാണ് റിയാസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തെ കോടതി വെള്ളിയാഴ്‌ച വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഇതോടെ രണ്ട് കേസുകളിലുമായി അറസ്‌റ്റിലായവരുടെ എണ്ണം നാലായി. മൻസുഖ് വധക്കേസിൽ മുൻ കോൺസ്‌റ്റബിൾ വിനായക് ഷിൻഡെ, വാതുവെപ്പുകാരൻ നരേഷ് ഗോറെ എന്നിവർ നേരത്തെ അറസ്‌റ്റിൽ ആയിരുന്നു. സച്ചിൻ, വിനായക്, നരേഷ് എന്നിവർ നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.
അതേസമയം, റസ്‌റ്റോറന്റ്, ബാർ ഉടമകളിൽ നിന്ന് പണം പിരിക്കാൻ ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്‌മുഖ് ആവശ്യപ്പെട്ടെന്ന കേസിൽ സിബിഐ അദ്ദേഹത്തിന്റെ പേഴ്‌സണൽ അസിസ്‌റ്റന്റുമാരുടെ മൊഴി രേഖപ്പെടുത്തി. മന്ത്രി സച്ചിനോട് പണം പിരിക്കാൻ നേരിട്ട് ആവശ്യപ്പെട്ടപ്പോൾ ഇവർ സന്നിഹിതരായിരുന്നു എന്ന് മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബിർ സിങ് ആരോപിച്ചിരുന്നു.
Also Read: ബംഗാൾ ജനത ആവശ്യപ്പെട്ടാൽ രാജി വയ്‌ക്കാം; കൂച്ച് ബിഹാർ വെടിവയ്‌പ്പിൽ അമിത് ഷാ