ലണ്ടൻ: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്ത ആഴ്‌ച നടത്താനിരുന്ന ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഏപ്രിൽ 25ന് ബോറിസ് ജോൺസൺ നടത്താൻ നിശ്‌ചയിച്ച ഇന്ത്യാ സന്ദർശനം റദ്ദാക്കിയതായി ഓഫീസ് അറിയിച്ചു.
” നിലവിലെ കൊറോണ വൈറസ് സ്‌ഥിതി കണക്കിലെടുക്കുമ്പോൾ പ്രധാനമന്ത്രി ബോറിസ് ജോൺസന് അടുത്തയാഴ്‌ച ഇന്ത്യയിലേക്ക് പോകാൻ കഴിയില്ല. പകരം, യുകെയും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിനും ഭാവി പദ്ധതികൾ ചർച്ച ചെയ്യുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോൺസണും ഈ മാസം അവസാനം സംസാരിക്കും, കൂടാതെ ഈ വർഷാവസാനം നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു,”- ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കിയ പ്രസ്‌താവയിൽ വ്യക്‌തമാക്കി.
അതേസമയം, ഇന്ത്യ-യുകെ ബന്ധത്തിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനായി ഇരു രാജ്യങ്ങളും വരും ദിവസങ്ങളിൽ വെർച്വൽ മീറ്റിംഗ് നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലേബർ പാർട്ടി രംഗത്ത് എത്തിയിരുന്നു. ഇന്ത്യയിൽ കോവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനത്തിന് എതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്‌ച ഓൺലൈൻ വഴി ആക്കണമെന്നും പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിൽ കണ്ടെത്തിയ ഇരട്ട ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കഴിഞ്ഞ മാസം ബ്രിട്ടണിൽ റിപ്പോർട് ചെയ്‌തിരുന്നു. ഇത് നിരീക്ഷിച്ചുവരുന്ന സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിന് എതിരെ ലേബർ പാർട്ടി രംഗത്തെത്തിയത്.
Also Read: ‘ഒരാഴ്‌ച മുൻപേ നടപ്പിലാക്കി’; മൻമോഹന്‍ സിംഗിന്റെ നിർദ്ദേശങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി