ഡെൽഹി: കോവിഡിനെ നേരിടാൻ കേന്ദ്രസർക്കാരിന് നിർദ്ദേശങ്ങളുമായി കത്തയച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് മറുപടിയുമായികേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ. മൻമോഹൻ സിംഗ് മുന്നോട്ടു വെച്ച അഞ്ച് നിർദ്ദേശങ്ങളും ഒരാഴ്‌ച മുൻപേ നടപ്പിലാക്കി കഴിഞ്ഞുവെന്നാണ് മന്ത്രിയുടെ മറുപടി.
താങ്കളോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, താങ്കളെപ്പോലെയുള്ള വിദ്യാസമ്പന്നനായ ഒരു വ്യക്‌തിക്ക് മികച്ച ഉപദേഷ്‌ടാക്കൾ ഉണ്ടാകുന്നത് നന്നായിരിക്കും. നിങ്ങൾ കത്തിൽ പരാമർശിച്ച നിർദ്ദേശങ്ങളെല്ലാം തന്നെ, കത്ത് ലഭിക്കുന്നതിനും ഒരാഴ്‌ച മുൻപ് നടപ്പിലാക്കി കഴിഞ്ഞു.’- എന്നാണ് ഡോ. ഹർഷവർദ്ധ ട്വീറ്റിൽ കുറിച്ചിരിക്കുന്നത്.
‘വളരെ നിർണായകമായ ഈ സമയത്ത് താങ്കൾ മുന്നോട്ടു വെച്ച വിലയേറിയ ഉപദേശങ്ങളും സജീവമായ നിർദ്ദേശങ്ങളും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളും പിന്തുടർന്നുവെങ്കിൽ ചരിത്രം നിങ്ങളോട് ദയ കാണിക്കുമായിരുന്നു’ എന്നും ഹർഷവർദ്ധ ട്വീറ്റിൽ പറയുന്നു.
കോവിഡിനെ നേരിടാൻ കേന്ദ്ര സർക്കാരിന് മുന്നിൽ അഞ്ച് നിർദേശങ്ങളാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സമർപ്പിച്ചത്. അടുത്ത ആറു മാസത്തിനിടെ എത്ര വാക്‌സിൻ കുത്തിവെപ്പ് നടത്തുമെന്ന കണക്കു പ്രസിദ്ധപ്പെടുത്തണം. വാക്‌സിനുകൾ സംബന്ധിച്ച് സംസ്‌ഥാനങ്ങൾക്ക് കൃത്യവും സുതാര്യവുമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും കത്തിൽ പറയുന്നു.
വാക്‌സിനേഷൻ എടുക്കുന്നവരുടെ മാനദണ്ഡങ്ങൾ നിശ്‌ചയിക്കാനുള്ള അവകാശം സംസ്‌ഥാനങ്ങൾക്ക് കൂടി കൈമാറണം, സ്വകാര്യ വാക്‌സിൻ നിർമ്മാതാക്കൾക്ക് സൗകര്യങ്ങൾ വികസിപ്പിക്കാൻ സർക്കാർ സഹായം നൽകണം, വാക്‌സിൻ ക്ഷാമം നേരിട്ടാൽ വിശ്വസനീയമായ ഏജൻസികളുടെ അനുമതി ലഭിച്ച വാക്‌സിനുകൾ ഇറക്കുമതി ചെയ്യണം തുടങ്ങിയവ ആയിരുന്നു മറ്റ് നിർദ്ദേശങ്ങൾ.
Kerala News: പിഎസ്‌സി പരീക്ഷകളും അഭിമുഖവും മാറ്റിവച്ചു