ബെയ്‌ജിംഗ്: അതിര്‍ത്തിയില്‍ നിന്നുള്ള സൈനിക പിൻമാറ്റം വൈകിക്കാന്‍ പുതിയ തന്ത്രവുമായി ചൈന. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മറ്റ് മേഖലകളിലെ ബന്ധത്തിനും, സഹകരണത്തിനും തടസമാകരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. അതിര്‍ത്തിയിലെ സൈനിക പിൻമാറ്റം പൂര്‍ത്തിയാകും വരെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടില്ലെന്ന ഇന്ത്യയുടെ നിലപാട് മന്ത്രി അംഗീകരിച്ചില്ല.
സൈനിക പിൻമാറ്റം അടക്കമുള്ളവ അതിന്റെതായ പ്രത്യേക ഫോറങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കണം. അതിനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്. ഇന്ത്യയുമായി നല്ല ഉഭയകക്ഷി ബന്ധം നിലനിര്‍ത്താനാണ് ചൈന എപ്പോഴും ശ്രമിക്കുന്നത്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ മൂലം ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മറ്റ് മേഖലകളിലെ സഹകരണം വളരെ കുറവാണ്.
അതിര്‍ത്തി തർക്കങ്ങൾ വേഗത്തില്‍ പരിഹരിക്കേണ്ടതാണ് എന്ന് പറഞ്ഞ ചൈനീസ് വിദേശ കാര്യമന്ത്രി എന്നാല്‍ ഇതാകില്ല ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അളവുകോലെന്ന് വ്യക്‌തമാക്കി. എന്നാൽ ഇതുവരെയും ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണത്തിന് ഇന്ത്യ മറുപടി നല്‍കിയിട്ടില്ല.
മറ്റൊരു രാജ്യം അവരുടെ നിലപാട് വ്യക്‌തമാക്കിയതിന് മേല്‍ അനുചിത സമയത്ത് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ നയം. അതിര്‍ത്തിയിലെ ചൈനീസ് സൈനിക പിൻമാറ്റം പൂര്‍ത്തിയാകും വരെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്. ചൈനയുടെ അഭിപ്രായം അവരുടെ മാത്രമാണെന്നും ഇന്ത്യയുടെ നിലപാട് ഇക്കാര്യത്തില്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
Read Also: കോവിഡ് വ്യാപനം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്