ഷോക്കേറ്റ് തൂങ്ങിക്കിടന്ന സഹപാഠിയെ രക്ഷപ്പെടുത്താനായതിന്റെ സന്തോഷത്തിലാണ് കോട്ടോപ്പാടം കല്ലടി അബ്‍ദുഹാജി ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർഥി മുഹമ്മദ് സിദാൻ. ബുധനാഴ്‌ച രാവിലെ പരീക്ഷക്കയ്‌ക്കായി സ്‌കൂളിലേക്ക് പോകാൻ വീടിനടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സ്‌കൂൾ ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം.
സിദാന്റെ കൂട്ടുകാരൻ മുഹമ്മദ് റാജിഹ് പ്‌ളാസ്‌റ്റിക് ബോട്ടിൽ തട്ടിക്കളിക്കുന്നതിനിടെ ബോട്ടിൽ തൊട്ടടുത്ത പറമ്പിലേക്ക് വീണു. ഇതെടുക്കാനായി മതിലിൽ കയറി പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ കാൽവഴുതിയപ്പോൾ പിടിച്ചത് തൊട്ടടുത്തുള്ള വൈദ്യുതി തൂണിലായിരുന്നു. വെപ്രാളത്തിനിടെ ഫ്യൂസ് കാരിയറിന്റെ ഇടയിൽ കൈ കുടുങ്ങി. കൈ വലിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു.
താഴേക്ക് തൂങ്ങിക്കിടന്നു പിടയുന്നത് കണ്ട് കാലിൽ പിടിച്ചു വലിക്കാൻ ശ്രമിച്ചതോടെ മറ്റൊരു കൂട്ടുകാരൻ ഷഹജാസിനും ചെറിയതോതിൽ ഷോക്കേറ്റു. ഇതോടെയാണ് റാജിഹിന് ഷോക്കേറ്റതാണെന്ന് ഇവർക്ക് മനസിലായത്. സമയം ഒട്ടും പാഴാക്കാതെ സിദാൻ തൊട്ടടുത്ത് കണ്ട ഉണങ്ങിയ കമ്പുകൊണ്ട് റാജിഹിനെ തട്ടിമാറ്റുകയായിരുന്നു.
കൈകളിലും മുഖത്തും മറ്റും പൊള്ളലേറ്റ റാജിഹിനെ ഉടൻ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സിദാൻ അവസരോചിതമായി ഇടപെട്ടില്ലായിരുന്നുവെങ്കിൽ മറ്റു രണ്ടുപേർക്കും അപകടം സംഭവിക്കുമായിരുന്നു. എന്നാൽ, താൻ ചെയ്‌ത കാര്യത്തിന്റെ വലിപ്പ ചെറുപ്പമൊന്നും സിദാന് മനസിലായിട്ടില്ല. ഒന്ന് മാത്രമറിയാം, തന്റെ കൂട്ടുകാരൻ രക്ഷപ്പെട്ടുവെന്നത്.
‘ഉമ്മ പറഞ്ഞുതന്നതാണ്, ഷോക്കടിച്ചവരെ വടികൊണ്ട് അടിച്ചാൽ രക്ഷപ്പെടുമെന്ന്’- സിദാന്റെ വാക്കുകളാണിത്. കോട്ടോപ്പാടം കൊടുവാളിപ്പുറം കല്ലായത്ത് വീട്ടിൽ ഉമ്മർ ഫാറൂഖിന്റെയും ഫാത്തിമത്ത് സുഹ്‌റയുടെയും മകനാണ് മുഹമ്മദ് സിദാൻ. കൂട്ടുകാരുടെ ജീവൻ രക്ഷിക്കാൻ മനഃസാന്നിധ്യത്തോടെ ഇടപെട്ട മുഹമ്മദ് സിദാനെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫോണിൽ വിളിച്ചു അഭിനന്ദനം അറിയിച്ചു. സ്‌കൂളിൽ നടന്ന ചടങ്ങിൽ പിടിഎയും സ്‌റ്റാഫ് കൗൺസിലും സിദാനെ അനുമോദിച്ചു.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല