തിരുവനന്തപുരം: പ്‌ളാസ്‌റ്റിക് മാലിന്യങ്ങൾ ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അടിയന്തിര ഉന്നതതല യോഗത്തിലാണ് തീരുമാനം. ബ്രഹ്‌മപുരത്ത് തീയും പുകയും എത്രയും വേഗം ശമിപ്പിക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ജൈവ മാലിന്യം കഴിവതും ഉറവിടത്തിൽ സംസ്‌കരിക്കാൻ നിർദ്ദേശം നൽകും. ജൈവമാലിന്യ സംസ്‌കരണത്തിന് വിൻഡ്രോ കമ്പോസ്‌റ്റിങ് സംവിധാനം അടിയന്തിരമായി റിപ്പയർ ചെയ്യും. ബ്രഹ്‌മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. ജില്ലാ കളക്‌ടർ, കോർപറേഷൻ അധികൃതർ തുടങ്ങിയവർ അടങ്ങിയ എംപവേർഡ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.
പ്രദേശത്തെ ജനങ്ങളെ ബോധവൽക്കരിക്കും. മന്ത്രിമാരും മേയർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങൾ ഇതിനായി ചേരണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. കൊച്ചി ഭരണകൂടം ആവശ്യപ്പെട്ടത് അനുസരിച്ചു തീ അണയ്‌ക്കുന്നതിനായി കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും ഫയർഫോഴ്‌സ് സംവിധാനങ്ങളും ബ്രഹ്‌മപുരത്ത് എത്തിക്കാൻ തീരുമാനമായി. കൂടുതൽ സംവിധാനം ഇന്ന് രാത്രിയോടെ തന്നെ സ്‌ഥലത്ത് എത്തിക്കാനാണ് നീക്കം. ഇന്ന് രാത്രി മുഴുവൻ പ്രവർത്തനം നടത്താനും നാളെയോടെ തീ പൂർണമായും അണയ്‌ക്കാനാണ് നീക്കം.
അതിനിടെ, കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴുവരെയുള്ള ക്‌ളാസുകൾക്ക് നാളെയും മറ്റന്നാളും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി, തൃക്കാക്കര, മരട്, തൃപ്പുണിത്തുറ നഗരസഭാ പരിധികളിൽ അവധി ബാധകമാണ്. വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്‌കൂളുകൾക്കും അവധിയാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, അങ്കണവാടി, ഡേ കെയർ എന്നിവയ്‌ക്കും അവധി ബാധകമാണ്. എന്നാൽ, പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്ന് കളക്‌ടർ രേണുരാജ് അറിയിച്ചു.
Most Read: ‘അനധികൃത കുടിയേറ്റക്കാരെ തടവിലാക്കി നാടുകടത്തും’; മുന്നറിയിപ്പുമായി ഋഷി സുനക്