തിരുവനന്തപുരം: റദ്ദാക്കിയ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ലോഡ്‌ജ് ഉടമയോട് കൈക്കൂലി വാങ്ങിയ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ അറസ്‌റ്റില്‍. ഡിഎസ് ബിജുവിനെയാണ് വിജിലന്‍സ് സംഘം അറസ്‌റ്റ് ചെയ്‌തത്. ചൊവ്വാഴ്‌ച രാത്രി കൂത്താട്ടുകുളം ഹൈസ്‌കൂള്‍ റോഡിലെ വാടകമുറിയില്‍ നിന്നാണ് വിജിലന്‍സ് ഡിവൈഎസ്‌പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
തിരുവനന്തപുരം സ്വദേശിയാണ് ബിജു. ഓടയിലേക്ക് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ നഗരത്തിലെ ചില സ്‌ഥാപനങ്ങള്‍ക്കെതിരെ കൂത്താട്ടുകുളം നഗരസഭ നടപടി എടുത്തിരുന്നു. ഇതില്‍ ആരോഗ്യവിഭാഗം ചുമത്തിയ പിഴയില്‍ ചില അന്തരങ്ങള്‍ ഉള്ളതായി ആക്ഷേപം ഉയര്‍ന്നിരുന്നു. മീഡിയകവലയ്‌ക്ക് സമീപം ഉള്ള ലോഡ്‌ജിന്റെ നടപടി ഒഴിവാക്കാന്‍ ഉടമയെ താമസ സ്‌ഥലത്ത് വിളിച്ചുവരുത്തി 1.5 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു എന്നതാണ് ബിജുവിനെതിരായ കേസ്.
തുക ഒരുമിച്ചു തരാന്‍ നിര്‍വാഹമില്ലെന്ന് പറഞ്ഞ ഉടമയോട് പകുതി തുകയുമായി എത്താന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ബാക്കി തുകയ്‌ക്ക് 10 ദിവസം അവധിയും നല്‍കി. ലോഡ്‌ജ് ഉടമ വിജിലന്‍സിനെ അറിയിച്ച ശേഷം അവര്‍ നല്‍കിയ കറന്‍സി നോട്ടുകളുമായി എത്തി തുക കൈമാറുകയായിരുന്നു. വെളിയില്‍ കാത്തുനിന്ന വിജിലന്‍സ് സംഘം താമസസ്‌ഥലം വളഞ്ഞ് ബിജുവിനെ പിടികൂടി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Also: ലഖിംപൂർ ഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് കോടതിയിൽ