കോട്ടയം: കൈക്കൂലി കേസില്‍ എംജി സർവകലാശാല എംബിഎ സെക്ഷൻ ഓഫിസർ ഐ സാജന് സസ്‌പെൻഷൻ. സിൻഡിക്കേറ്റ് അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. അസിസ്‌റ്റന്റ് രജിസ്ട്രാർ ആസിഫ് മുഹമ്മദിനോട് വിശദീകരണം ചോദിക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
സാജൻ ജാഗ്രതക്കുറവും കൃത്യവിലോപവും കാട്ടിയെന്നാണ് സിൻഡിക്കേറ്റ് റിപ്പോർട്. എംബിഎ വിഭാഗത്തിൽ ഉണ്ടായ വീഴ്‌ചകൾ ഗൗരവമായി എടുക്കാതിരുന്നതിനാണ് അസിസ്‌റ്റന്റ് റജിസ്ട്രാറോട് വിശദീകരണം ചോദിച്ചത്. കൈക്കൂലി വാങ്ങിയ ജീവനക്കാരി സിജെ എൽസിയെ സസ്‌പെൻഡ് ചെയ്‌ത നടപടിക്ക് യോഗം അംഗീകാരം നൽകി.
സമിതി ശുപാർശകൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ തുടർനടപടി സ്വീകരിക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. റിപ്പോർട്ടിൻമേലുള്ള നടപടിയും അന്വേഷണവും തുടരും. എൽസി രണ്ട് മാർക്ക് ലിസ്‌റ്റുകൾ തിരുത്തിയെന്ന സൂചനയും സിൻഡിക്കേറ്റ് സമിതിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. സിൻഡിക്കേറ്റ് അംഗം ഡോ. ടി ഹരികൃഷ്‌ണൻ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തിയത്.
Most Read: ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വന്ദേഭാരത് മിഷൻ; ആദ്യ വിമാനം യുക്രയ്‌നിലേക്ക് പുറപ്പെട്ടു