കോട്ടയം: എംജി സർവകലാശാല ആസ്‌ഥാനത്ത് എംബിഎ വിദ്യാർഥിയിൽ നിന്ന് പരീക്ഷാ വിഭാഗം ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ രണ്ട് അംഗ അന്വേഷണ സമിതിയെ നിയോഗിക്കാൻ സാധ്യതയുണ്ട്. ജീവനക്കാരിയുടെ നിയമവും കൈക്കൂലി സംഭവവും സിൻഡിക്കേറ്റിൽ ചർച്ചയാകും. അതേസമയം സംഭവത്തിൽ കൂടുതൽ ജീവനക്കാർക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് വിജിലൻസ്.
ഒറ്റയ്‌ക്കാണ് 1 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതെന്ന ജീവനക്കാരിയുടെ മൊഴി അന്വേഷണ സംഘം പൂർണമായി വിശ്വസിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ടും, ഫോണും പരിശോധിക്കാൻ പോലീസ് ഒരുങ്ങുന്നത്. 4 തവണകളായി 1.25 ലക്ഷം രൂപ അക്കൗണ്ടിലൂടെ തന്നെ കൈപ്പറ്റിയെന്നാണ് വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
കോഴവാങ്ങി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനായി ജീവനക്കാരുടെ മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് വിജിലൻസ്. കൈക്കൂലി കേസിൽ അറസ്‌റ്റിലായ ജീവനക്കാരിയും പരാതിക്കാരിയും നടത്തിയ ഫോൺ സംഭാഷണത്തിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. പണം നൽകേണ്ട ഉദ്യോഗസ്‌ഥരുടെ പേരുകൾ അടക്കം സംഭാഷണത്തിൽ പരാമർശിക്കുന്നുണ്ട്.
എംബിഎ മാർക്ക് ലിസ്‌റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും നൽകാൻ കൈക്കൂലി വാങ്ങിയ സർവകലാശാല അസിസ്‌റ്റന്റ് സിജെ എൽസിയാണ് കഴിഞ്ഞ ദിവസം വിജിലൻസിന്റെ പിടിയിലായത്. താൻ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ എംബിഎ സെക്ഷനിലെ മറ്റ് ജീവനക്കാർക്ക് കൈമാറാനാണെന്ന് എൽസി പരാതിക്കാരിയോട് വിശദീകരിച്ചിരുന്നു.
Read Also: തേയിലത്തോട്ടം മേഖലയ്‌ക്ക് പ്രത്യേക പാക്കേജ് വേണം; ഡീൻ കുര്യാക്കോസ് എംപി