തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ഇന്ന് മുതല്‍ സംസ്‌ഥാനത്ത് കനത്ത മഴക്കും കാറ്റിനും ഇടയാക്കുമെന്ന കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്‌ഥാനത്ത് അധികൃതര്‍ കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്‌ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും, കോസ്‌റ്റല്‍ പോലീസ് സ്‌റ്റേഷനുകളിലും നിര്‍ദേശം നല്‍കി. കൂടാതെ സംസ്‌ഥാനത്ത് ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ പോലീസ് സജ്‌ജരാണെന്നും സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ചുഴലിക്കാറ്റ് കേരള തീരത്ത് അടുക്കുന്നതോടെ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ അടിയന്തിര സാഹചര്യങ്ങളില്‍ പോലീസ് സഹായത്തിന് ‘112’ എന്ന എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ വ്യക്‌തമാക്കി. പോലീസ് ഉദ്യോഗസ്‌ഥര്‍ ഏത് സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് സംസ്‌ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും ജില്ലാ പോലീസ് മേധാവി കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും, അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ സജ്‌ജരായിരിക്കാനും നിര്‍ദേശം നല്‍കി.
സംസ്‌ഥാനത്ത് മഴ ശക്‌തമായാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകരെ സജ്‌ജരാക്കാനും, അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള ഉപകരണങ്ങള്‍ ലഭ്യമാകാൻ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ വിലക്ക് ലംഘിച്ച് മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയാനായി കോസ്‌റ്റല്‍ പോലീസിനെ വിന്യസിപ്പിക്കാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകട സാധ്യത നിലനില്‍ക്കുന്ന സ്‌ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കണം. അതിനായി പോലീസ് വാഹനങ്ങള്‍ ഉപയോഗിക്കാമെന്നും റവന്യൂ, ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സഹകരണം ഉറപ്പാക്കാമെന്നും പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് സംസ്‌ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി.
Read also : പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇഡി ഉദ്യോഗസ്‌ഥരുടെ മിന്നൽ പരിശോധന