കോഴിക്കോട്: അതിഥി തൊഴിലാളികളുടെ താമസസ്‌ഥലത്ത് അതിക്രമിച്ച് കയറി മോഷണം നടത്തിയ മൂന്നംഗ സംഘം പിടിയിൽ. കുറ്റിക്കാട്ടൂർ വെള്ളിപ്പറമ്പ് ചേലിക്കര വീട്ടിൽ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര ചേലൂപാടം മരക്കാംകാരപറമ്പ് രജീഷ്, മൂടാടി മുചുകുന്ന് പുളിയഞ്ചേരി കിഴക്കേവാര്യം വീട്ടിൽ ഷാനിദ് എന്നിവരെയാണ് മെഡിക്കൽ കോളേജ് അസി.കമ്മീഷണർ കെ സുദർശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അതിഥി തൊഴിലാളികളുടെ താമസ സ്‌ഥലങ്ങളിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷണം പോകുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ അമോസ് മാമന്റെ നിർദ്ദേശപ്രകാരം സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് രഹസ്യാന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ മെഡിക്കൽ കോളേജിന് സമീപം ഒരു താമസസ്‌ഥലത്ത് നിന്നും മോഷ്‌ടിച്ച് എടിഎം കാർഡ് ഉപയോഗിച്ച് ഒരാൾ പണം പിൻവലിച്ചത് സിസിടിവി ക്യാമറയിൽ പതിഞ്ഞു.
എന്നാൽ, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് ഇയാൾ കൗണ്ടറിൽ എത്തിയത്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെ മെഡിക്കൽ കോളേജ് പരിസരത്തെ അതിഥി തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിൽ മോഷ്‌ടിക്കാൻ കയറിയ ജിംനാസിനെ തൊഴിലാളികൾ പിടികൂടി പോലീസിൽ ഏൽപിച്ചു. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് മറ്റ് പ്രതികളെ പാളയത്തെ ലോഡ്‌ജിൽ നിന്ന് പിടികൂടിയത്.
ലഹരിക്ക് അടിമകളായ പ്രതികൾ നിരവധി വാഹന മോഷണ കേസുകളിൽ പെട്ടവരാണെന്നും ഒരു മാസം മുൻപാണ് ജയിൽ മോചിതരായതെന്നും പോലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നും മറ്റ് പല മോഷണ കേസുകൾക്കും തുമ്പുണ്ടായതായും ഇവർക്കെതിരെ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അസി.കമ്മീഷണർ കെ സുദർശൻ പറഞ്ഞു.
Most Read: സ്വപ്‌ന സുരേഷിന്റെ ഇ മെയിൽ വിവരങ്ങൾ കൈമാറണം; എൻഐഎ കോടതിയെ സമീപിച്ച് ഇഡി