കണ്ണൂർ : ഒടുവിൽ ധർമ്മടത്ത് യുഡിഎഫ് സ്‌ഥാനാർഥിയായി കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥ് മൽസരിക്കാൻ തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ മറ്റ് നേതാക്കൾക്കൊപ്പം രഘുനാഥ് നാമനിർദേശ പത്രിക സമർപ്പിച്ചു. ധർമ്മടത്ത് മൽസരിക്കാൻ കെ സുധാകരൻ തയ്യാറല്ലെന്ന അന്തിമ തീരുമാനം പുറത്തു വന്നതിന് പിന്നാലെയാണ് ഇപ്പോൾ രഘുനാഥ് യുഡിഎഫ് സ്‌ഥാനാർഥിയായി പത്രിക സമർപ്പിച്ചത്.
അതേസമയം തന്നെ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കാൻ വാളയാർ പെൺകുട്ടികളുടെ അമ്മയും പത്രിക സമർപ്പിച്ചു. ഇവര്‍ക്ക് യുഡിഎഫ് പിന്തുണ ഉണ്ടാകുമെന്നായിരുന്നു നേരത്തെ സൂചന. എന്നാല്‍ പ്രാദേശിക നേതൃത്വത്തിന്റെ അതൃപ്‍തിയെ തുടർന്ന് മറ്റൊരു സ്‌ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നു. സികെ പത്‌മനാഭനാണ് ധർമ്മടത്ത് ബിജെപി സ്‌ഥാനാർഥിയായി മൽസരിക്കുക.
മൽസരിക്കാൻ ഇല്ലെന്ന വിവരം കെപിസിസിയെ നേരത്തെ തന്നെ കെ സുധാകരൻ അറിയിച്ചിരുന്നു. ജില്ലാ നേതൃത്വം മൽസരിക്കേണ്ടെന്ന് പറഞ്ഞതിനാലാണ് തീരുമാനമെന്നും, ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും കെ സുധാകരൻ വ്യക്‌തമാക്കി. തുടർന്നാണ് ഇക്കാര്യം കെപിസിസിയെയും, ഹൈക്കമാൻഡിനെയും അറിയിച്ചത്. മൽസരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. നേതൃത്വത്തിന്റെ തീരുമാനത്തെ ധിക്കരിക്കില്ല. എല്ലാവര്‍ക്കും ഇതേ അഭിപ്രായമാണ്. ധര്‍മ്മടത്ത് മൽസരിച്ചാല്‍ സംസ്‌ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഗുണം ചെയ്യില്ല എന്ന വിശ്വാസമാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Read also : ജനശതാബ്‌ദി പിന്നോട്ടോടി; ജീവൻ പണയം വെച്ച് യാത്രക്കാർ; ലോക്കോ പൈലറ്റിനും ഗാർഡിനും സസ്‌പൻഷൻ