മാനന്തവാടി : വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ 140 പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. പ്രിന്‍സിപ്പൽ ഉള്‍പ്പെടെ 115 അധ്യാപക തസ്‌തികകളും, 25 അനധ്യാപക തസ്‌തികകൾക്കുമാണ് പുതുതായി അനുമതി നൽകിയത്.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് മാനന്തവാടി ജില്ലാ ആശുപത്രി സർക്കാർ മെഡിക്കൽ കോളേജ് ആക്കി മാറ്റാൻ സർക്കാർ അനുമതി നൽകിയത്. ജില്ലാ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം അധ്യായന ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കിക്കൊണ്ടാണ് സർക്കാർ മെഡിക്കൽ കോളേജ് വയനാട്ടിൽ ആരംഭിക്കുന്നത്. തുടർന്ന് ആദ്യവർഷ ക്‌ളാസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാൻ സർക്കാർ തീരുമാനിച്ചത്.
140 പുതിയ തസ്‌തികകളിൽ 1 പ്രിൻസിപ്പൽ, 6 പ്രൊഫസര്‍, 21 അസോസിയേറ്റ് പ്രൊഫസര്‍, 28 അസിസ്‌റ്റൻഡ് പ്രൊഫസര്‍, 27 സീനിയര്‍ റസിഡന്റ്, 32 ട്യൂട്ടര്‍/ ജൂനിയര്‍ റെസിഡന്റ് എന്നിങ്ങനെയാണ് 115 അധ്യാപക തസ്‌തികകള്‍ അനുവദിച്ചത്. ഇതിനൊപ്പം തന്നെ സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍, ജൂനിയര്‍ ലാബ് അസിസ്‌റ്റന്റ്, സിഎ സര്‍ജന്റ്, സ്വീപ്പര്‍ തുടങ്ങിയവയാണ് പുതുതായി സൃഷ്‌ടിച്ച 25 അനധ്യാപക തസ്‌തികകള്‍.
Read also : യാത്രക്കാർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി എസി ലോഫ്‌ളോര്‍ കണ്ണൂർ എയർപോർട്ടിൽ