തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ഫീസ്. അഞ്ചു ലക്ഷം രൂപയാണ് വർധിപ്പിച്ചത്. മദ്യനയം വിശദീകരിക്കാൻ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് എക്‌സൈസ് മന്ത്രി എംബി രാജേഷ് മാദ്ധ്യമങ്ങളെ കാണും. കഴിഞ്ഞ വർഷത്തെ മദ്യനയത്തിൽ കാര്യമായ മാറ്റമില്ലെന്നാണ് വിവരം.
ഒന്നാം തീയതിയിൽ ഡ്രൈ ഡേ തുടരാനാണ് സാധ്യത. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളി യൂണിയനുകളും എതിർപ്പ് അറിയിച്ചിരുന്നു. ഡ്രൈ ഡേയുടെ തലേദിവസം മദ്യവിൽപ്പന കൂടുന്നതിനാൽ സർക്കാരിനും കാര്യമായ നഷ്‌ടമില്ല. ഐടി പാർക്കുകളിൽ മദ്യ വിതരണം ചെയ്യുന്നതിന് കഴിഞ്ഞ വർഷത്തെ നയത്തിൽ തീരുമാനം എടുത്തിരുന്നെങ്കിലും ഇത് നടപ്പിലായിട്ടില്ല.
ഫീസ് കുറയ്‌ക്കണമെന്ന ഐടി വകുപ്പിന്റെ ആവശ്യം സർക്കാർ പരിഗണനയിലാണ്. നിയമസഭാ സബ്‌ജക്‌ട് കമ്മിറ്റി വിഷയം പരിശോധിക്കുകയാണ്. അതിനു ശേഷം ഈ വർഷം തന്നെ നടപ്പിലാക്കാനാണ് ആലോചന. കള്ളുഷാപ്പുകളുടെ പ്രവർത്തനം സംബന്ധിച്ചും പുതിയ മദ്യനയത്തിൽ നിർദ്ദേശങ്ങളുണ്ടാകും. ഏപ്രിൽ മാസത്തിൽ പുതിയ മദ്യനയം നടപ്പിലാക്കേണ്ടിയിരുന്നത് ആണെങ്കിലും വിവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു.
Most Read: മൂന്നാം ക്‌ളാസുകാരിയെ ചൂരൽക്കൊണ്ട് അടിച്ചു; അധ്യാപകന് സസ്‌പെൻഷൻ