തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ 961 അധ്യാപകർ അയോഗ്യരാണെന്ന് സിഎജി സർക്കാരിനും സാങ്കേതിക സർവകലാശാലക്കും റിപ്പോർട് നൽകി. സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിൽ 93, എയ്‌ഡഡ് കോളേജുകളിൽ 49, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജിൽ 69, സ്വകാര്യ സ്വാശ്രയ കോളേജുകളിൽ 750 എന്നിങ്ങനെ അയോഗ്യരായ അധ്യാപകരുണ്ടെന്നാണ് സിഎജി. കണ്ടെത്തിയത്.
സ്വകാര്യ സ്വാശ്രയ കോളേജുകളിൽ മാത്രം അസോസിയേറ്റ് പ്രൊഫസർ-487, പ്രിൻസിപ്പൽ-4, പ്രൊഫസർ-259 എന്നിങ്ങനെയുള്ള നിയമനങ്ങൾ മാനദണ്ഡം മറികടന്നെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതേത്തുടർന്ന്, സംസ്‌ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ നിയമിക്കപ്പെട്ട അധ്യാപകരുടെ യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ സാങ്കേതിക സർവകലാശാല രജിസ്ട്രാർ കോളേജ് പ്രിൻസിപ്പൽമാരോട് രേഖാമൂലം ആവശ്യപ്പെട്ടു. കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ 2019ൽ പുറത്തിറക്കിയ മാനദണ്ഡങ്ങൾ മറികടന്ന്, യോഗ്യതകളിൽ സർക്കാർ ഇളവുകൾ നൽകിയിരുന്നു.
അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, പ്രിൻസിപ്പൽ എന്നീ തസ്‌തികകളുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ സർക്കാർ തന്നെയാണ് പലപ്പോഴായി ഇളവുകൾ അനുവദിച്ചത്. 2019ലെ എഐസിടിഇ മാനദണ്ഡമനുസരിച്ച് അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, പ്രിൻസിപ്പൽ എന്നിവരുടെ നിയമനത്തിന് പിഎച്ച്ഡി നിർബന്ധമാണ്. നേരത്തെ അസോസിയേറ്റ് പ്രൊഫസറായി സ്‌ഥാനക്കയറ്റം ലഭിക്കുന്നവർ അതിനുശേഷം ഏഴുവർഷത്തിനുള്ളിൽ പിഎച്ച്ഡി എടുത്താൽ മതിയെന്നായിരുന്നു ചട്ടം.
സ്‌ഥാനക്കയറ്റത്തിന് പിഎച്ച്ഡി വേണമെന്ന് എഐടിസിടിഇ നിർദ്ദേശം പുതുക്കിയതോടെ ഒട്ടേറെപ്പേർ കോടതിയെ സമീപിച്ചെങ്കിലും എഐസിടിഇ മാനദണ്ഡം സുപ്രീം കോടതി ശരിവെച്ചു. അതോടെ സ്‌ഥാനക്കയറ്റത്തിന് പിഎച്ച്ഡി നിർബന്ധമായി മാറി. അഫിലിയേറ്റ് ചെയ്‌ത കോളേജുകളിലെ അധ്യാപകരുടെ യോഗ്യതകൾ സംബന്ധിച്ച് വ്യക്‌തത വരുത്തേണ്ടത് സർവകലാശാലകളുടെ അധികാര പരിധിയിൽ വരുന്നതാണെങ്കിലും സാങ്കേതിക സർവകലാശാല പരിശോധനകൾ നടത്തിയിരുന്നില്ല.
Read Also: ഇന്ന് മുതൽ മഴ വീണ്ടും ശക്‌തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്