കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അസിസ്‌റ്റൻഡ് നിയമനത്തിനെതിരെ ഗവർണർക്ക് പരാതി. സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദാണ് പരാതി നൽകിയത്. യുജിസി ചട്ടങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് പരാതി. ഇക്കഴിഞ്ഞ ജനുവരി 30ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ ആയിരുന്നു കാലിക്കറ്റ് സർവ്വകലാശാലയിലെ 16 പഠന വകുപ്പുകളിൽ 43 ഉദ്യോഗാർഥികളുടെ നിയമനത്തിന് അംഗീകാരം ലഭിച്ചത്.
സംവരണ ഒഴിവുകൾ നിർണയിച്ചതിന് ശേഷം മാത്രമേ വിജ്‌ഞാപനം നടത്താവു എന്നാണ് യുജിസി നിയമം എന്നിരിക്കെ സ്വന്തക്കാർക്ക് വേണ്ടി ഇത് അട്ടിമറിച്ചെന്നും നിയമനം നടന്നിട്ടും സംവരണ റോസ്‌റ്റർ പ്രസിദ്ധികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
നേരത്തെ എജുക്കേഷൻ, ഇക്കണോമിക്‌സ് അടക്കം വിവിധ വകുപ്പുകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളും നിയമനത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിൻഡിക്കേറ്റ് അംഗം ഗവർണറെ സമീപിച്ചത്.
ഭിന്നശേഷി, ജാതി അടക്കമുള്ള സംവരണ സീറ്റുകൾ ഏതെന്ന് നിയമന വിജ്‌ഞാപനം ഇറങ്ങുന്നതിന് മുന്നേ തന്നെ നിർണയിക്കണമെന്ന യുജുസി ചട്ടം കാലിക്കറ്റിൽ പാലിച്ചിട്ടില്ലെന്നാണ് ഉയർന്നു വരുന്ന പ്രധാന ആരോപണം. കൂടാതെ അധ്യാപക നിയമനം സുതാര്യമാവണം എന്നാണ് യുജിസി നിർദ്ദേശമെങ്കിലും പാലിക്കപ്പട്ടിട്ടില്ലെന്നും പരാതിയിൽ പറയുന്നു. റാങ്ക് ലിസ്‌റ്റ് നിയമനം കഴിഞ്ഞിട്ടുപോലും പ്രസിദ്ധീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മാത്രവുമല്ല സർവ്വകലാശാലയിൽ സംവരണ വിഭാഗത്തിനായി നീക്കി വച്ച 29 തസ്‌തികകൾ ഇനിയും നികത്താനുണ്ടെന്നും പരാതിയിൽ പറയുന്നു. കൂടിക്കാഴ്‌ചയിൽ പങ്കെടുത്തവരെ ഫലമറിയിച്ചില്ലെന്നും ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചില്ലെന്നുമുള്ള ആരോപണവുമായി ഉദ്യോഗാർഥികളും രംഗത്ത് എത്തിയിട്ടുണ്ട്.
വിവിധ വകുപ്പുകളിലെ ഒഴിവനുസരിച്ച് തയ്യാറാക്കിയ പട്ടിക സിൻഡിക്കേറ്റ് അംഗങ്ങൾക്ക് നൽകാമെന്ന് ചട്ടമുണ്ടെങ്കിലും ആവശ്യപ്പെട്ടിട്ടും വൈസ് ചാൻസലർ നൽകാൻ തയ്യാറാകാതിരുന്നത് മുൻ കൂട്ടി തീരുമാനിച്ച ഉദ്യോഗാർഥികളെ നിയമിക്കാൻ വേണ്ടിയാണെന്നും പരാതിക്കാർ ആരോപിക്കുന്നു.
Read Also: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു