കോഴിക്കോട് : കോവിഡ് ബാധിതരായ ആളുകള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന വാക്ക് പാലിക്കാതെ കാലിക്കറ്റ് സര്‍വകലാശാല. ഹൈക്കോടതിയില്‍ നല്‍കിയ വാക്ക് പാലിക്കാതെ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍വകലാശാല അധികൃതര്‍. ഇന്ന് മുതൽ ആരംഭിക്കുന്ന പരീക്ഷകള്‍ എഴുതാന്‍ കോവിഡ് സ്‌ഥിരീകരിച്ച ആളുകള്‍ എത്തേണ്ടതില്ല എന്നാണ് സര്‍വകലാശാല പുറത്തിറക്കിയ മാര്‍ഗ നിർദേശത്തില്‍ പറയുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ സര്‍വകലാശാല അധികൃതര്‍ കോവിഡ് പോസിറ്റീവ് ആയ ആളുകള്‍ക്കും പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന് അറിയിച്ചിരുന്നു. രോഗമുള്ളവര്‍ക്കായി പരീക്ഷ കേന്ദ്രങ്ങളില്‍ പ്രത്യേക സജ്‌ജീകരണം ഒരുക്കുമെന്ന് സർവകലാശാല അധികൃതർ കോടതിയില്‍ അറിയിച്ചിരുന്നതാണ്. സര്‍വകലാശാല കോടതിയില്‍ വ്യക്‌തമാക്കിയ കാര്യങ്ങള്‍ കോടതി അംഗീകരിച്ചതിനാല്‍ പരീക്ഷകൾ ഓഫ്‌ലൈനായി നടത്താന്‍ അനുവദിച്ചുകൊണ്ട് കോടതി ഈ മാസം 16 ആം തീയതി ഉത്തരവ് ഇറക്കി.
എന്നാല്‍ ഉത്തരവ് ഇറങ്ങി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇറക്കിയ പരീക്ഷ മാര്‍ഗനിര്‍ദേശങ്ങളില്‍ കോവിഡ് സ്‌ഥിരീകരിച്ച ആളുകള്‍ പങ്കെടുക്കേണ്ട എന്നാണ് അറിയിച്ചിരിക്കുന്നത്. പരീക്ഷ എഴുതാന്‍ ഉള്ള വിദ്യാര്‍ഥികളില്‍ കോവിഡ് ബാധിതര്‍ ഉണ്ടെന്നും അവരെ അവഗണിക്കുകയാണ് ഈ നീക്കത്തിലൂടെ സര്‍വകലാശാല അധികൃതര്‍ ചെയ്യുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ സാധിക്കാത്ത ആളുകള്‍ക്കായി പുനഃപരീക്ഷ നടത്തുമെന്നാണ് സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. കോവിഡ് ബാധിതര്‍ക്കും, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും, വിദേശത്ത് തങ്ങുന്നവര്‍ക്കും, മറ്റെന്തെങ്കിലും തക്കതായ കാരണങ്ങള്‍ ഉള്ളവര്‍ക്കും പിന്നീട് നടത്തുന്ന പുനഃപരീക്ഷയില്‍ അവസരം നല്‍കുമെന്നാണ് സര്‍വകലാശാല ഇപ്പോള്‍ വ്യക്‌തമാക്കുന്നത്.
Read also : ശമ്പളമില്ല; പരാതിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സുമാർ