കാലിഫോർണിയ: ലോകത്തിലെ ഏറ്റവും വലിയ മര വിഭാഗങ്ങളിലൊന്നായ സെക്കോയ മരങ്ങളുടെ 20 ശതമാനവും കഴിഞ്ഞ രണ്ട് വർഷത്തിനിടെയുണ്ടായ കാട്ടുതീയിൽ നശിച്ചതായി റിപ്പോർട്. സെക്കോയയുടെ ആയിരക്കണക്കിന് മരങ്ങളാണ് 2021 വർഷം മാത്രം കാട്ടുതീയിൽ നശിച്ചത്. രണ്ട് വർഷത്തിനിടെയുണ്ടായ കാട്ടുതീയുടെ ആഘാതം ലോകത്തിലെ ഏറ്റവും വലിയ മരങ്ങളിലൊന്നായ സെക്കോയുടെ അഞ്ചിലൊന്നിനെയും നാശത്തിന്റെ വക്കിലെത്തിച്ചു.
ഒരു കാലത്ത് അഗ്‌നിക്കിരയാകില്ലെന്ന് വിശ്വസിച്ചിരുന്ന സെക്കോയ മരങ്ങളിൽ കാട്ടുതീ മൂലം ആഴത്തിലുണ്ടായ പൊള്ളലും മറ്റും അവയുടെ നാശത്തിന് കാരണമാവുന്നുണ്ട്. കാലിഫോർണിയയിലെ സെക്കോയ നാഷണൽ പാർക്കിലെ ചെറുവനങ്ങളിൽ മൂന്നിലൊന്ന് നേരത്തെ കാട്ടുതീയിൽ നശിച്ചിരുന്നു. ഇതുമൂലം പിന്നീട് വന്ന കാട്ടുതീയിൽ രണ്ടായിരം മുതൽ മൂവായിരം വരെ വരുന്ന സെക്കോയ മരങ്ങൾക്കും ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വന്നു.
കടുത്ത വളർച്ചക്കും മറ്റും വഴിവെക്കുന്ന ഭൂമിയുടെ ഉയർന്ന താപനിലാ തോത് നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾക്ക് അപായ മണി മുഴക്കിയിരിക്കുകയാണ്. സെക്കോയ നാഷണൽ പാർക്കിലുണ്ടായ കാട്ടുതീ പടിഞ്ഞാറുള്ള സിയറ നിവാഡയിലെയും 7,500 മുതൽ 10,400 വരെ വരുന്ന ഭീമൻ സെക്കോയ മരങ്ങളുടെ നാശത്തിന് കാരണമായിട്ടുണ്ട്.
കാലിഫോർണിയയുടെ ചരിത്രത്തിലുണ്ടായതിൽ വെച്ച് ഏറ്റവും വലിയ കാട്ടുതീക്കാണ് കഴിഞ്ഞ അഞ്ച് വർഷം സംസ്‌ഥാനം സാക്ഷ്യം വഹിച്ചത്. ഏറ്റവും കൂടുതൽ ദൂഷ്യഫലങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നത് കഴിഞ്ഞ വർഷവും. 2020 ഓഗസ്‌റ്റിലാരംഭിച്ച കാട്ടുതീ ജനുവരിയിലാണ് ശമിച്ചത്. ഈ വർഷം ഒക്‌ടോബർ 25നുണ്ടായ കനത്ത മഴയും മഞ്ഞും മൂലം കാട്ടുതീ കെട്ടില്ലായിരുന്നെങ്കിൽ സ്‌ഥിതിഗതികൾ കൂടുതൽ രൂക്ഷമാവുമായിരുന്നു.
Read Also: ആന്ധ്രയിൽ കനത്ത മഴ, വെള്ളപ്പൊക്കം; കേരളത്തിലൂടെയുള്ള 9 ട്രെയിനുകൾ റദ്ദാക്കി