തളിപ്പറമ്പ്: നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചെങ്കിലും അവ പ്രവർത്തന ക്ഷമമല്ലാത്തതിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. ഭൂരിഭാഗം ക്യാമറകളും അറ്റകുറ്റപ്പണി എടുക്കാത്തതിനാൽ നശിച്ചു. അപകടങ്ങളും മോഷണങ്ങളും കണ്ടെത്താൻ ലക്ഷങ്ങൾ ചെലവഴിച്ച് നഗരസഭ സ്‌ഥാപിച്ച ക്യാമറകളുടെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ലക്ഷങ്ങൾ ചെലവഴിച്ച് 15 കേന്ദ്രങ്ങളിലാണ് ക്യാമറ സ്‌ഥാപിച്ചത്. മാസങ്ങളായിട്ടും ക്യാമറയുടെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ക്യാമറകളുടെ നിരീക്ഷണ കേന്ദ്രം പൊലീസ് സ്റ്റേഷനിൽ സ്‌ഥാപിക്കുന്നതിന് എതിരെ നഗരസഭാ സെക്രട്ടറിയും ചില കൗൺസിലർമാരും ഉയർത്തിയ വിയോജിപ്പുകളാണ് പ്രവർത്തനം വൈകാനിടയാക്കിയത്. നഗരസഭയുടെ ആസ്‌തിയായതിനാൽ നഗരസഭ ഓഫീസിൽതന്നെ ക്യാമറകളുടെ നിയന്ത്രണം ഉണ്ടാകണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
ക്യാമറകൾ പ്രവർത്തിക്കാത്തതിനാൽ കോടതിക്ക് സമീപത്തെ വ്യാപാരിയുടെ 18 ലക്ഷത്തോളം വിലയുള്ള കാർ തീവച്ച് നശിപ്പിച്ച സംഭവത്തിലും, ചില മോഷണക്കേസുകളിലും, തട്ടിപ്പുകളിലും തുമ്പുണ്ടാക്കാൻ കഴിയാതെ വലയുകയാണ് പൊലീസ്. ചില മോഷണക്കേസുകളിലും തട്ടിപ്പുകളിലും തുമ്പുണ്ടാക്കാൻ കഴിയാതെ വലയുകയാണ് പൊലീസ്.
നഗരത്തിൽ രാത്രികാല സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ മോഷണസാധ്യത വർധിച്ചുവരികയാണ്. എത്രയും പെട്ടെന്ന് തന്നെ കൺട്രോൾ റൂം സ്‌ഥാപിച്ച് ക്യാമറകൾ പ്രവർത്തന സജ്‌ജമാക്കണം എന്നാവശ്യപ്പെട്ട് വ്യാപാരികൾ പോലീസിനും, നഗരസഭക്കും നിവേദനം നൽകിയിട്ടുണ്ട്.
Read Also: കസ്‌റ്റംസിന് എതിരായ പരാതി എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറി