ന്യൂഡെൽഹി: ഡെൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് വീണ്ടും പിന്തുണയറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്ക് ഒപ്പമാണ് കാനഡ നിലകൊള്ളുന്നതെന്ന് ട്രൂഡോ വ്യക്‌തമാക്കി. കർഷക പ്രതിഷേധത്തെ പിന്തുണച്ച് ട്രൂഡോ മുൻപ് നടത്തിയ പ്രസ്‌താവനയിൽ പ്രതിഷേധമറിയിക്കാൻ കനേഡിയൻ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് ട്രൂഡോ നിലപാട് വീണ്ടും വ്യക്‌തമാക്കിയത്.
കനേഡിയൻ നേതാക്കളുടെ പ്രസ്‌താവന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കഴിഞ്ഞ 10 ദിവസമായി ഡെൽഹിയിൽ തുടരുന്ന സമരം പരിഹരിക്കാൻ മോദി സർക്കാർ കർഷക സംഘടനകളുമായി നടത്തുന്ന ചർച്ചകളെ ട്രൂഡോ സ്വാഗതം ചെയ്‌തു.
ഡെൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തെ പിന്തുണച്ച് സംസാരിച്ച ആദ്യത്തെ വിദേശ രാജ്യത്തലവനായിരുന്നു ട്രൂഡോ. ഇന്ത്യയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ആശങ്കാജനകമാണെന്നും അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പോരാട്ടം നയിക്കുന്ന കർഷകർക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നും ട്രൂഡോ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ വിഷയത്തിൽ വ്യക്‌തമായ ധാരണ ഇല്ലാതെയാണ് ട്രൂഡോയുടെ പരാമർശമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
ഇതിനെ തുടർന്ന് വെള്ളിയാഴ്‌ച കനേഡിയൻ ഹൈകമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ അതൃപ്‌തി അറിയിച്ചിരുന്നു. കനേഡിയൻ പ്രധാനമന്ത്രിയുടെയും ഏതാനും മന്ത്രിമാരുടെയും മറ്റും പരാമർശം അസ്വീകാര്യവും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള കൈകടത്തലുമാണെന്ന് ഇന്ത്യ കനേഡിയൻ ഹൈക്കമ്മീഷണറെ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ട്രൂഡോ രണ്ടാമതും ഇന്ത്യയിലെ കർഷകരെ പിന്തുണച്ച് രംഗത്തെത്തിയത്.
Read also: നിയമ ഭേദഗതി പിന്‍വലിക്കുന്നത് വരെ സമരം തുടരും; കര്‍ഷക യൂണിയന്‍ നേതാവ്