കണ്ണൂർ: കോഴിക്കോടിനും മംഗളൂരുവിനും ഇടയിലെ റദ്ദാക്കിയ നാല് ട്രെയിനുകൾ 11 മുതൽ ഓടിത്തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. മംഗളൂരു-കോഴിക്കോട് എക്‌സ്‌പ്രസ്, കോഴിക്കോട്-കണ്ണൂർ അൺ റിസർവ്ഡ് എക്‌സ്‌പ്രസ്, കണ്ണൂർ-ചെറുവത്തൂർ അൺ റിസർവ്ഡ് എക്‌സ്‌പ്രസ്, ചെറുവത്തൂർ-മംഗളൂരു അൺ റിസർവ്ഡ് എക്‌സ്‌പ്രസ് എന്നിവയാണ് 11 മുതൽ സർവീസുകൾ പുനരാരംഭിക്കുന്നത്.
കോവിഡിന് മുൻപ് പാസഞ്ചറുകളായി സർവീസ് നടത്തിയിരുന്ന ഈ ട്രെയിനുകൾ എക്‌സ്‌പ്രസ് വണ്ടികളായി പുതുവർഷത്തിലാണ് പുനരാരംഭിച്ചത്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായും, ലോക്കോ പൈലറ്റുമാരിൽ ഒട്ടേറെപ്പേർക്ക് കോവിഡ് ബാധിച്ചതോടെയും ജനുവരി 22 മുതൽ തീവണ്ടികൾ സർവീസ് നിർത്തുകയായിരുന്നു.
മംഗളൂരു-കോഴിക്കോട് ട്രെയിൻ മാത്രം റിസർവ്ഡ് എക്‌സ്‌പ്രസാണ്. പത്ത് ജനറൽ സിറ്റിങ്, രണ്ട് എസ്എൽആർ ഉൾപ്പടെ 12 കോച്ചുകൾ ഉണ്ടാകും. വെള്ളയിൽ, വെള്ളറക്കാട്, ഇരിങ്ങൽ, നാദാപുരം റോഡ്, മുക്കാളി, ധർമടം, ചിറക്കൽ, ചന്തേര, കളനാട് എന്നീ ഹാൾട്ട് സ്‌റ്റേഷനുകളിൽ ഇതിന് സ്‌റ്റോപ്പ് അനുവദിച്ചിട്ടില്ല.
Most Read: മീഡിയ വൺ ചാനലിന് സംപ്രേഷണ അനുമതിയില്ല; ഹരജി തള്ളി ഹൈക്കോടതി