പാറ്റ്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്‌ഥാനാര്‍ഥി വെടിയേറ്റു മരിച്ചു. ജനതാദള്‍ രാഷ്‌ട്രീയ വാദി പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥി ശ്രീനാരയണ്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച ഷിയോഹര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വെടിവെപ്പില്‍ പരുക്കേറ്റ അനുയായികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തതായ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റുള്ള പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണെന്ന് പൂര്‍ണാഹിയ സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ രാകേഷ് കുമാര്‍ പറഞ്ഞു. ‘അക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ട്. അഞ്ച് മുതല്‍ ആറ് വരെ ആളുകള്‍ വെടിവെപ്പിൽ പങ്കാളികളായിട്ടുണ്ട്’- രാകേഷ് കുമാര്‍ എഎന്‍ഐയോട് പറഞ്ഞു.
ഒക്‌ടോബര്‍ 28 നാണ് ബീഹാറിലെ ആദ്യ ഘട്ട പോളിംഗ്. രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടം നവംബര്‍ 3, 7 തീയതികളിലായി നടക്കും. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.
Read also: ഹത്രസ് കേസ്; അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യ ആത്‍മഹത്യ ചെയ്‌തു