ലക്നൗ: ഹത്രസ് കേസ് അന്വേഷണ സംഘത്തിലെ ഡി ഐ ജിയുടെ ഭാര്യയെ ആത്‍മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘമായ എസ് ഐ ടിയിലെ ഡി ഐ ജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്‌പ പ്രകാശിനെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്‌ച പകല്‍ പതിനൊന്ന് മണിയോടെയാണ് സംഭവം. മരണകാരണം വ്യക്‌തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് യു പി പൊലീസ് പറഞ്ഞു. പോസ്‌റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
കഴിഞ്ഞ മാസമാണ് യു പിയിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായ് കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പ്രത്യേക അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് കേസിന്റെ അന്വേഷണ ചുമതല എസ് ഐ ടിക്ക് കൈമാറിയിരുന്നു. എന്നാല്‍ പിന്നീട് യു പി സര്‍ക്കാറിന്റെ ആവശ്യപ്രകാരം കേസ് സി ബി ഐ ഏറ്റെടുത്തു. സെപ്റ്റംബര്‍ 14ന് വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ആളൊഴിഞ്ഞ സ്‌ഥലത്ത് അവശനിലയില്‍ കണ്ടത്തിയ പെണ്‍കുട്ടി ഡെല്‍ഹിയിലെ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി.
Read also: ‘നീതി നിഷേധം നടന്നാല്‍ പഞ്ചാബിലേക്കും പോകും’; ബിജെപിക്ക് രാഹുലിന്റെ മറുപടി