പാലക്കാട്: കഞ്ചാവ് കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കീഴടങ്ങി. ആലുവ ചൂർണിക്കര കുന്നത്തേരി ബംഗ്ളാപറമ്പിൽ സലാമാണ് എക്‌സൈസ് പ്രത്യേക സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. തുടർ നടപടിക്ക് സലാമിനെ പാലക്കാട് അസി.എക്‌സൈസ് കമ്മീഷണർക്ക് കൈമാറി. കഴിഞ്ഞ 12ന് അന്തർ സംസ്‌ഥാന തൊഴിലാളികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ മറവിൽ കഞ്ചാവ് കൊണ്ടുവന്ന കേസിലെ മുഖ്യപ്രതിയാണ് സലാം. 150 കിലോഗ്രാം കഞ്ചാവാണ് സലാമിന്റെ നേതൃത്വത്തിൽ കടത്തിയത്.
12ന് രാവിലെ സേലം-കന്യാകുമാരി ദേശീയപാതയിൽ പാലക്കാട് പാലന ആശുപത്രിക്ക് സമീപത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. കൊൽക്കത്തയിൽ നിന്ന് അമ്പതോളം അന്തർ സംസ്‌ഥാന തൊഴിലാളികളുമായി വന്ന ട്രാവൽസ് ടൂറിസ്‌റ്റ് ബസിലാണ് കഞ്ചാവ് കടത്തിയത്. 70 പാക്കറ്റിലായി ഒളിപ്പിച്ചുവെച്ച 150 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് രണ്ട് ആഡംബര കാറുകളിൽ മാറ്റിക്കയറ്റി കൊണ്ടുപോകുന്നതിനിടെയാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്.
സംഭവത്തിൽ വാഹനങ്ങളിൽ ഉണ്ടായിരുന്ന ആലുവ സ്വദേശികളായ സഞ്‌ജയ്, നിതീഷ് കുമാർ, ഫാരിസ് മാഹിൻ, അജീഷ്, സുരേന്ദ്രൻ എന്നിവരെ അന്നേ ദിവസം തന്നെ പിടികൂടിയിരുന്നു. തുടർന്ന് ഇവരെ ചോദ്യം ചെയ്‌തതിലൂടെയാണ് സലാമിനെ കുറിച്ച് വിവരം ലഭിച്ചത്. സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങൾ അന്വേഷണം നടത്തുന്നതിനിടെയാണ് സലാം ആലുവ എക്‌സൈസ് ഇൻസ്‌പെക്‌ടർക്ക് മുമ്പാകെ കീഴടങ്ങിയത്.
Read Also: ഓഡിറ്റ് നടത്തണം; ശ്രീ പത്‌മനാഭസ്വാമി ക്ഷേത്രം ട്രസ്‌റ്റിന്റെ ഹരജി തള്ളി