ന്യൂഡെൽഹി: പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്‌മനാഭസ്വാമി ക്ഷേത്രം ട്രസ്‌റ്റിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. 25 വർഷത്തെ പ്രത്യേക ഓഡിറ്റ് നടത്തണമെന്ന മുൻ ഉത്തരവിൽ ശ്രീ പത്‌മനാഭ സ്വാമി ക്ഷേത്രം ട്രസ്‌റ്റും ഉൾപ്പെടുമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ക്ഷേത്രം ട്രസ്‌റ്റിന്റെ ആവശ്യത്തിലാണ് കോടതിയുടെ സുപ്രധാന വിധി.
ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നും, സംസ്‌ഥാന സർക്കാരിന്റെ ധനസഹായം അനിവാര്യമെന്നും ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. ട്രസ്‌റ്റിനെ ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കരുതെന്നും ഭരണസമിതി നിലപാടെടുത്തിരുന്നു. അതേസമയം ക്ഷേത്രത്തിലും ക്ഷേത്ര സ്വത്തുക്കളിലും ഓഡിറ്റ് നടത്താനാണ് സുപ്രീം കോടതി ഉത്തരവെന്നും ഇവയിലൊന്നും പങ്കില്ലാത്ത ട്രസ്‍റ്റിനെ കൂടി ഓഡിറ്റിംഗ് പരിധിയിൽ കൊണ്ടുവരാൻ സമിതികൾക്ക് അധികാരമില്ലെന്നും ട്രസ്‌റ്റ് പറയുന്നു.
എന്നാൽ, ട്രസ്‌റ്റ് രൂപീകരിച്ചത് ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകൾ കൂടി വഹിക്കാനാണെന്ന് ഭരണസമിതി ചൂണ്ടിക്കാട്ടി. ചില ക്ഷേത്ര സ്വത്തുക്കൾ ട്രസ്‍റ്റിന്റെ കൈവശമുണ്ട്. അതിനാൽ ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കരുത്. കൂടാതെ ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകൾ വഹിക്കാൻ ട്രസ്‌റ്റിന് നിർദ്ദേശം നൽകണമെന്നും ഭരണസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ട്രസ്‍റ്റിലും ഓഡിറ്റ് നടത്തണമെന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്‌മണ്യം നൽകിയ ശുപാർശയും കോടതിയെ ബോധിപ്പിച്ചിരുന്നു.
Read also: പോലീസ് പിരിച്ചെടുത്ത പിഴത്തുക 86 കോടി; പരിധി നിശ്‌ചയിച്ചിരുന്നോ എന്നതിൽ വ്യക്‌തതയില്ല