തിരുവനന്തപുരം: സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച് വിവരം ലഭിച്ചാൽ വിവരം കിട്ടുന്ന സ്‌റ്റേഷനിൽ തന്നെ കേസ് രജിസ്‌റ്റർ ചെയ്യണമെന്ന് നിർദ്ദേശം. തങ്ങളുടെ അധികാര പരിധിയിലല്ലെന്ന കാരണം പറഞ്ഞ് കേസെടുക്കാതിരിക്കരുത്. ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ളയെക്കുറിച്ച് വിവരം ലഭിച്ചാൽ ആദ്യം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണം. ശേഷം ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് കേസ് കൈമാറാം. ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ നടന്നിട്ടും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാതിരുന്നാൽ ഉദ്യോഗസ്‌ഥനെ ശിക്ഷിക്കുമെന്നും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകി.
ബലാൽസംഗ കേസുകളിൽ അന്വേഷണം 2 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ശിക്ഷാനിയമത്തിൽ പറയുന്നുണ്ട്. ഇതിനുവേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇൻവെസ്‌റ്റിഗേഷൻ ട്രാക്കിങ് സിസ്‌റ്റം ഫോർ സെക്ഷ്വൽ ഒഫൻസസ് എന്ന പേരിൽ ഓൺലൈൻ പോർട്ടൽ ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തണം. ബലാൽസംഗം, ലൈംഗിക അതിക്രമം തുടങ്ങിയ കേസുകളിൽ 24 മണിക്കൂറിനുള്ളിൽ വൈദ്യ പരിശോധന നടത്തണം. അതിക്രമത്തിന് ഇരയായവർ മരിച്ചുപോകുന്ന സാഹചര്യമുണ്ടായാൽ അവരിൽ നിന്നും ശേഖരിച്ച മൊഴി, മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ അല്ലായെന്ന കാരണത്താലോ മൊഴിയെടുക്കുന്ന നേരത്ത് കൂടെ ആരുമില്ലായിരുന്നെന്ന കാരണത്താലോ ഒഴിവാക്കരുത്.
ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് നൽകുന്ന ലൈംഗികാതിക്രമ തെളിവുശേഖരണ കിറ്റ് ഉപയോഗിച്ചുമാത്രമേ ലൈംഗികാതിക്രമ കേസുകളിൽ സാംപിളുകൾ ശേഖരിക്കാവൂ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫോറൻസിക് സയൻസ് ഡയറക്‌ടറേറ്റിന്റെ മാർഗനിർദേശങ്ങൾ പാലിച്ചാകണം ഫോറൻസിക് തെളിവുകൾ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതും സൂക്ഷിക്കുന്നതും. സ്‌ത്രീകളുടെ മൊഴികൾ രേഖപ്പെടുത്തുമ്പോൾ വനിതാ പൊലീസിന്റെ സാന്നിധ്യം നിർബന്ധമാണ്. പരാതികളുമായി സ്‌റ്റേഷനിൽ എത്തുന്ന സ്‌ത്രീകളെ സാമൂഹികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ചൂണ്ടികാട്ടി തിരിച്ചയക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.
Read also: സമുദായ സ്‌പർധ സൃഷ്‌ടിച്ചെന്ന ആരോപണം; നടി കങ്കണക്കും സഹോദരിക്കും വീണ്ടും നോട്ടീസ്