ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജാതിവെറി മര്‍ദനം. തിരുനെല്‍വേലി പാളയംകോട്ടയിലെ പ്ളസ് വണ്‍ വിദ്യാർഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ചു. നഗരത്തിലൂടെ അര്‍ധനഗ്‌നനാക്കി ഓടിച്ചായിരുന്നു മര്‍ദിച്ചത്. പരുക്കേറ്റ വിദ്യാർഥിയെ തിരുനെല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘ജാതിയുടെ അടയാളമായ മഞ്ഞ ചരട്’ കയ്യില്‍ കെട്ടിയതിനായിരുന്നു മര്‍ദനമെന്ന് വിദ്യാർഥി പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും മര്‍ദനമേറ്റു. സംഭവത്തില്‍ പാളയംകോട്ട പോലീസ് കേസെടുത്തിട്ടുണ്ട്. പാളയംകോട്ട സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാർഥിക്കാണ് ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. സ്‌കൂളിന് പുറത്ത് ബസ് സ്‌റ്റാന്‍ഡിനു സമീപത്തു വച്ചായിരുന്നു മര്‍ദനം. സംഘം ചേര്‍ന്നെത്തിയ വിദ്യാർഥികള്‍ അര്‍ധനഗ്‌നനാക്കി വിദ്യാർഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി പുറത്തെത്തി.
ദൃശ്യങ്ങള്‍ കണ്ട് കേസെടുത്ത പാളയംകോട്ട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചരട് കയ്യില്‍ കെട്ടി സ്‌കൂളിലെത്തിയതാണ് മര്‍ദനത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതായി പോലീസ് പറഞ്ഞു.
തിരുനെല്‍വേലി മേഖലയില്‍ ജാതിതര്‍ക്കങ്ങള്‍ കുറച്ചു കാലങ്ങളായി നിലനില്‍കുന്നുണ്ട്. കീഴ് ജാതിക്കാരനായ കര്‍ഷകനെ ക്രൂരമായി വെട്ടിക്കൊന്നത് കഴിഞ്ഞ ആഴ്‌ചയാണ്. കളക്കാടിനടുത്തുള്ള സിങ്കിക്കുളം ഗ്രാമത്തിലെ കര്‍ഷകനായ മുരുകനായിരുന്നു കൊല്ലപ്പെട്ടത്. കേസിലെ പ്രതികളെ പോലീസ് ഇനിയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.
Read Also: തൊണ്ടിമുതല്‍ നഷ്‌ടപ്പെട്ട സംഭവം; വിജിലൻസ് അന്വേഷണത്തിന് ശുപാർശ