കണ്ണൂർ: തലശ്ശേരി ഫസൽ വധത്തിന് പിന്നിൽ ആർഎസ്‌എസ് ആണെന്ന വാദം തള്ളി സിബിഐ. കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവെച്ചു. ആർഎസ്‌എസ് പ്രവർത്തകൻ സുബീഷിന്റെ മൊഴി പോലീസ് കസ്‌റ്റഡിയിൽ പറയിപ്പിച്ചതാണെന്നും സിബിഐ കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിൽ വ്യക്‌തമാക്കി. കൊലപാതകത്തിന് പിന്നിൽ കൊടി സുനിയും സംഘവുമാണ്. കാരായി രാജനും ചന്ദ്രശേഖരനും കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരാണെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.
കേസിൽ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് സിബിഐ പുനരന്വേഷണം ആരംഭിച്ചത്. ഫസലിന്റെ സഹോദരൻ അബ്‌ദുൽ സത്താർ സമർപ്പിച്ച ഹരജിയിലായിരുന്നു കോടതി ഉത്തരവ്. സുബീഷിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കേസ് പുനരന്വേഷിക്കണം എന്നായിരുന്നു കോടതിയുടെ നിർദ്ദേശം.
മറ്റൊരു കേസിൽ അറസ്‌റ്റിലായപ്പോഴാണ് ഫസൽ വധത്തിന് പിന്നിൽ ആർഎസ്‌എസ് ആണെന്ന് സുബീഷ് മൊഴി നൽകിയത്. ഫസലിനെ കൊലപ്പെടുത്തിയത് ആർഎസ്‌എസ് ആണെന്ന മൊഴി സുബീഷിനെ കസ്‌റ്റഡിയിൽ വെച്ച് നിയമവിരുദ്ധമായി രേഖപ്പെടുത്തിയതാണെന്നും തങ്ങളുടെ ആദ്യ കുറ്റപത്രം ശരിവെച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും സിബിഐ സംഘം സമർപ്പിച്ച പ്രത്യേക റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
Also Read: കോൺഗ്രസിന്റെ റോഡ് ഉപരോധ സമരം; അഞ്ച് പേർ അറസ്‌റ്റിൽ