കണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സിബിഐ. ഡിവൈഎസ്‌പിമാരായ പിപി സദാനന്ദൻ, പ്രിൻസ് എബ്രഹാം എന്നിവർക്ക് എതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. സിഐ കെപി സുരേഷ് ബാബുവിനെതിരെയും നടപടി എടുക്കണമെന്ന് ഫസൽ കേസിലെ തുടരന്വേഷണ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സുബീഷിന്റെ മൊഴിയിലൂടെ സ്‌ഥാപിക്കാൻ ഡിവൈഎസ്‌പിമാരായ പിപി സദാനന്ദൻ, പ്രിൻസ് എബ്രഹാം, സിഐ കെപി സുരേഷ് ബാബു എന്നിവർ ശ്രമിച്ചു. വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ സുബീഷിനെ കസ്‌റ്റഡിയിലെടുത്ത് അന്യായമായി തടങ്കലിൽവെച്ച് മൊഴി രേഖപ്പെടുത്തുക ആയിരുന്നു.
ഇതിൽ പോലീസ് രേഖപ്പെടുത്തിയ മൊഴിയും ഫസൽ വധക്കേസിലെ സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ല എന്നും സിബിഐ പറയുന്നു. പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോർട് സംസ്‌ഥാന സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും കോടതിയെ സിബിഐ അറിയിച്ചിട്ടുണ്ട്.
അതേസമയം, സുബീഷിനെ കസ്‌റ്റഡിയിൽ എടുക്കുന്നതിന് മുൻപ് തന്നെ സിപിഎം അനുകൂല സാമൂഹിക മാദ്ധ്യമങ്ങളിൽ കൊലപാതകത്തിന് പിന്നിൽ സുബീഷാണ് എന്ന പ്രചാരണമുണ്ടായിരുന്നു. ഇതിന് ശേഷമാണ് വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ സുബീഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുന്നത്. കേസിൽ പുതിയ തെളിവുകളില്ലെന്നും നിലവിലുള്ളവർ തന്നെയാണ് പ്രതികളെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് സിബിഐ തുടരന്വേഷണം നടത്തിയത്.