തലശ്ശേരി: ഒൻപത് വർഷങ്ങൾക്ക് ശേഷം സിപിഎം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും ജൻമനാടായ തലശ്ശേരിയിലേക്ക് മടങ്ങുന്നു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന കാരായി രാജനും തലശ്ശേരി ഏരിയ കമ്മിറ്റി അംഗമായിരുന്ന കാരായി ചന്ദ്രശേഖരനും വെള്ളിയാഴ്‌ച തലശ്ശേരിയിൽ എത്തും.
ഫസൽ വധക്കേസിന്റെ ജാമ്യവ്യവസ്‌ഥയിൽ എറണാകുളം വിട്ട് പോകരുതെന്ന ഉപാധിയെ തുടർന്ന് ഇരുവരും ഇരുമ്പനത്തായിരുന്നു താമസം. ജാമ്യവ്യവസ്‌ഥയിൽ ഓഗസ്‌റ്റ് അഞ്ചിന് ഹൈക്കോടതി ഇളവ് അനുവദിച്ചതോടെയാണ് ഇരുവരും ജൻമനാട്ടിലേക്ക് മടങ്ങുന്നത്.
സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചിന് ഇരുവർക്കും സ്വീകരണം നൽകും. ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉൽഘാടനം ചെയ്യും. തലശ്ശേരിയിൽ നിന്ന് രാജനെ കതിരൂർ സിഎച്ച് നഗറിലേക്കും ചന്ദ്രശേഖരനെ കുട്ടിമാക്കൂലിലേക്കും സ്വീകരിച്ചാനയിക്കും.
ഫസൽ വധക്കേസിൽ ഇരുവർക്കുമെതിരെ ഗൂഢാലോചന കുറ്റമാണ് സിബിഐ ചുമത്തിയത്. ഇരുവരും 2012 ജൂൺ 22ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ ഹാജരായി. ഒന്നരവർഷത്തെ ജയിൽ വാസത്തിന് ശേഷം 2013 നവംബർ എട്ടിന് ജാമ്യം ലഭിച്ചു. ജാമ്യവ്യവസ്‌ഥ പ്രകാരം എറണാകുളത്തായിരുന്നു താമസം.
ഇതിനിടെ രാജൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാനുമായി. നാട്ടിലേക്ക് വരാൻ കഴിയാതായതോടെ ഇരുവരും സ്‌ഥാനം രാജിവെക്കുകയായിരുന്നു. പിന്നീട് മറ്റൊരു കേസിൽ അറസ്‌റ്റിലായ ആർഎസ്‌എസ് പ്രവർത്തകൻ സുബീഷ് താനടക്കമുള്ളവരാണ് കൊല നടത്തിയതെന്ന് പോലീസിന് മൊഴി നൽകിയിരുന്നു. ഇതിനെ തുടർന്ന് പുനരന്വേഷണ ആവശ്യം ഉയർന്നു. ഇതിനനുകൂലമായ കോടതി വിധിയെ തുടർന്ന് സിബിഐയുടെ പ്രത്യേക സംഘം ഇപ്പോൾ പുനരന്വേഷണം നടത്തുകയാണ്.
Also Read: നിയമം പാലിക്കാതെ കാർ ഉപയോഗം; നടൻ ജോജുവിനെതിരെ പരാതി