ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷയുടെ മാർക്ക് നിർണയ മാർഗനിർദ്ദേശം രണ്ട് ദിവസത്തിനകം. പത്താം ക്ളാസിലെയും പതിനൊന്നാം ക്ളാസിലെയും മാർക്കുകൾ കൂടി 12ആം ക്ളാസ് മാർക്ക് നിർണയത്തിന് പരിഗണിക്കണമെന്ന നിർദ്ദേശമാണ് ചർച്ചകളിൽ ഉയരുന്നത്. വിഷയത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമുളളത് കൊണ്ടാണ് മാർഗനിർദ്ദേശം പുറത്തിറക്കുന്നത് 2 ദിവസത്തേക്ക് കൂടി മാറ്റിയത്.
സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കാൻ പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ നേരത്തെ തീരുമാനിച്ചിരുന്നു. മാർക്ക് നിർണയിക്കാൻ കുറ്റമറ്റ രീതിയിലുള്ള സംവിധാനം വേണമെന്നാണ് യോഗം സിബിഎസ്ഇക്ക് നൽകിയ നിർദ്ദേശം. ഇതിനായി രൂപീകരിച്ച പത്തംഗ സമിതി വിശദമായ കൂടിയാലോചനയാണ് നടത്തിവരുന്നത്. വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ നിലപാടും സമിതി തേടി.
പന്ത്രണ്ടാം ക്ളാസിലെ ഇന്റേണൽ മാർക്ക് മാത്രം പരിഗണിക്കുക എന്നതായിരുന്നു ആദ്യ നിർദ്ദേശം. എന്നാൽ എല്ലാ സ്‌കൂളുകളുടെയും നിലവാരം ഒരുപോലെയല്ല എന്നതിനാൽ പത്താം ക്ളാസിലെ ബോർഡ് പരീക്ഷയുടെ മാർക്ക് കൂടി പരിഗണിക്കാമെന്ന് നിർദ്ദേശം ഉയരുകയായിരുന്നു. ഇതിനോടൊപ്പം പതിനൊന്നാം ക്ളാസിലെ അവസാന പരീക്ഷയുടെ മാർക്കും പരിഗണിച്ചേക്കും.
ഏത് മാർക്കിനാണ് കൂടുതൽ വെയിറ്റേജ് നൽകുന്നത് എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ അവസാനഘട്ട ചർച്ച തുടരുകയാണ്. ജൂലൈ 15നുള്ളിൽ മാർക്ക് നിർണയം പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്.
Read also: വധഭീഷണിയുമായി മദ്യ മാഫിയ; പിന്നാലെ മാദ്ധ്യമപ്രവർത്തകൻ മരിച്ചു; ദുരൂഹത