ന്യൂഡെൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ റദ്ദാക്കുന്ന കാര്യത്തിൽ തീരുമാനം ഇന്നില്ല. വ്യാഴാഴ്‌ചയ്‌ക്ക് മുൻപ് തീരുമാനം കോടതിയെ രേഖാമൂലം അറിയിക്കാമെന്ന് കേന്ദ്രം വ്യക്‌തമാക്കി.
സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി ഇന്നലെ വാദം കേട്ടിരുന്നു. പന്ത്രണ്ടാം ക്‌ളാസ് ബോർഡ് പരീക്ഷയിൽ രണ്ട് ദിവസത്തിനകം സർക്കാർ തീരുമാനമെടുക്കുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന് ജൂൺ മൂന്നിന് ഹരജി വീണ്ടും പരിഗണിക്കുന്നതിനായി കോടതി മാറ്റിവെക്കുകയായിരുന്നു. വ്യാഴാഴ്‌ച സർക്കാർ അന്തിമ തീരുമാനം അറിയിക്കുമെന്നും അറ്റോർണി ജനറൽ കോടതിയെ ബോധിപ്പിച്ചു.
കോവിഡ് സാഹചര്യത്തിൽ ആരോഗ്യഭീഷണി കണക്കിലെടുത്ത് പരീക്ഷകൾ റദ്ദാക്കണമെന്നും മൂല്യനിർണയത്തിന് പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ മമത ശർമയാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്.
Also Read: ഐടി നിയമങ്ങൾ പാലിക്കുമെന്ന് ട്വിറ്റർ; പരാതികൾ പരിഹരിക്കാൻ ഉദ്യോഗസ്‌ഥനെ നിയമിച്ചു