ന്യൂഡെൽഹി: ഇന്ത്യയിലെ ഐടി ചട്ടങ്ങൾ പാലിക്കാൻ കമ്പനി ശ്രമിക്കുന്നുണ്ടെന്ന് ട്വിറ്റർ വക്‌താവ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഡിജിറ്റൽ മാനദണ്ഡങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ ഡെൽഹി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. തുടർന്ന്, ട്വിറ്ററിന് ഹൈക്കോടതി നോട്ടീസയക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ട്വിറ്റർ വക്‌താവിന്റെ പ്രതികരണം.
പുതിയ പരിഷ്‌കാരങ്ങളുമായി ട്വിറ്റർ സഹകരിക്കുകയും ചട്ടങ്ങൾ പൂർണമായി പാലിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഉപയോക്‌താക്കളുടെ അഭിപ്രായ സ്വാതന്ത്യവും സ്വകാര്യതയും സംരക്ഷിക്കുവാനുള്ള ഇന്ത്യയുടെ നിയമങ്ങൾ ട്വിറ്റർ കർശനമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഐടി റൂൾ 4 പ്രകാരം ഒരു ‘റെസിഡന്റ് ഗ്രീവൻസ്’ ഓഫിസറെ നിയമിച്ചതായും ട്വിറ്റർ അറിയിച്ചു.
അഭിഭാഷകന്റെ ഹരജിക്ക് മറുപടി നൽകാൻ കോടതി കേന്ദ്രത്തിനും ട്വിറ്ററിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഹരജി ജൂലൈ ആറിന് പരിഗണിക്കാനായി കോടതി വീണ്ടും മാറ്റിവെച്ചിരിക്കുകയാണ്. അതേസമയം, ട്വിറ്ററിന്റെ ഇന്ത്യയിലെ ജീവനക്കാരെ സംബന്ധിച്ച സമീപകാല സംഭവങ്ങൾ ഉപയോക്‌താക്കളുടെ അഭിപ്രായ സ്വാതന്ത്യത്തിന് ഭീഷണിയാകുമെന്ന ആശങ്ക കമ്പനി നേരത്തെ പ്രകടിപ്പിച്ചിരുന്നു. പുതിയ ചട്ടങ്ങൾക്കെതിരെയും ട്വിറ്റർ രംഗത്തെത്തിയിരുന്നു.
ഫെബ്രുവരി 25നാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയവും നിയമമന്ത്രാലയവും ചേർന്ന് പുതിയ ഡിജിറ്റൽ പ്‌ളാറ്റ്‌ഫോമുകൾക്കായി പുതിയ ഗൈഡ് ലൈൻ കൊണ്ടു വന്നത്. സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമുകളടക്കം എല്ലാ സ്‌ഥാപനങ്ങളും ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികൾ സ്വീകരിക്കാനും തുടർനടപടി സ്വീകരിക്കാനുമായി പ്രത്യേക പരാതി പരിഹാരസെൽ കൊണ്ടുവരണമെന്ന് പുതിയ ചട്ടത്തിലുണ്ട്. ഇന്ത്യക്കാരായെ ഉദ്യോഗസ്ഥരെ വേണം ഈ പദവിയിൽ വിന്യസിക്കാനെന്നും നിയമത്തിൽ പറയുന്നു. ഈ പരിഷ്‌കാരം നടപ്പാക്കുന്നതിനെ ചൊല്ലി കേന്ദ്രസർക്കാരുമായി ഭിന്നത നിലനിൽക്കുന്നതിനിടെയാണ് നിയമങ്ങൾ പാലിക്കാൻ തയ്യാറാണെന്ന് ട്വിറ്റർ അറിയിച്ചിരിക്കുന്നത്.
Also Read: ‘കരട് വിജ്‌ഞാപനം’ നടപ്പാക്കില്ല: അമിത് ഷാ ഉറപ്പ് നൽകി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ