ഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ സംബന്ധിച്ച തീരുമാനം ജൂൺ ആദ്യവാരം ഉണ്ടാകും. രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്ന് ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം.
കോവിഡ് സാഹചര്യത്തില്‍ നേരത്തെ മാറ്റിവച്ച പരീക്ഷയുടെ കാര്യത്തിലാണ് ഇന്ന് ഉന്നതതല ചര്‍ച്ച നടന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന്റെ അധ്യക്ഷതയിൽ ആയിരുന്നു യോഗം.
രാജ്യത്ത് നിലവിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിന് പിന്നാലെ മൂന്നാം തരംഗ ഭീഷണിയും ഉയരുന്നുണ്ട്. കൂടാതെ കോവിഡ് പ്രതിരോധ വാക്‌സിൻ കുട്ടികള്‍ക്ക് നല്‍കാന്‍ ഇനിയും സമയം ഏറെ വേണ്ടിവരും. ഈ സാഹചര്യം കണക്കിലെടുത്താണ് നേരത്തെ പരീക്ഷ റദ്ദാക്കുന്നതിലേക്ക് ചര്‍ച്ച നീങ്ങിയത്. മാത്രമല്ല പരീക്ഷാഫലം വൈകുന്നത് വിദേശ യൂണിവേഴ്‌സിറ്റികളില്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തടസമാവുകയും ചെയ്യും.
സിബിഎസ്ഇ പരീക്ഷ മാറ്റാത്തതിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് രക്ഷിതാക്കൾ കത്തയച്ചിരുന്നു. കൂടാതെ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലും ആണ്. ഈ പശ്‌ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇടപെടല്‍.
Read Also: അതിതീവ്ര ചുഴലിയായി ടൗട്ടെ; ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട്