ന്യൂഡെൽഹി: കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് അനിശ്‌ചിതത്വത്തിലായ സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ രണ്ടു ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് ഹരജി പരിഗണിക്കുന്നത് വ്യാഴാഴ്‌ചത്തേക്ക് മാറ്റി.
രാജ്യത്തെ കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ പരീക്ഷകൾ റദ്ദാക്കണമെന്നും മൂല്യനിർണയത്തിന് പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ മമത ശർമയാണ് ഹരജി സമർപ്പിച്ചത്. കൂടാതെ, കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് 521 വിദ്യാർഥികൾക്ക് വേണ്ടി യൂത്ത് ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയും കോടതിയെ സമീപിച്ചിരുന്നു.
പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം കേന്ദ്ര സർക്കാർ നാളെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനിടയിലാണ് ഹരജി ഇന്ന് പരിഗണിച്ചത്. കേരളം ഉൾപ്പടെ നിരവധി സംസ്‌ഥാനങ്ങൾ പരീക്ഷ നടത്തണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. എന്നാൽ, മഹാരാഷ്‌ട്ര, ഡെൽഹി എന്നീ സംസ്‌ഥാനങ്ങൾ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Read also: രാജ്യത്ത് ഒറ്റ വാക്‌സിൻ വില നടപ്പാക്കണം; നിർദ്ദേശവുമായി സുപ്രീം കോടതി