ന്യൂയോർക്ക്: കോവിഡ് വ്യാപനം വീണ്ടും വർധിക്കാൻ തുടങ്ങിയതോടെ അമേരിക്കയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പുറത്തു മാത്രമല്ല വീടിനകത്തും മാസ്‌ക് ധരിക്കണമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ചൊവ്വാഴ്‌ച അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഡെല്‍റ്റ വകഭേദങ്ങളുടെ വ്യാപനം തടയാന്‍ എല്ലാവരും എവിടെ പോകുമ്പോഴും മാസ്‌ക് ധരിക്കണമെന്ന് സിഡിസി നിര്‍ദേശിച്ചു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികളും ജീവനക്കാരും മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് പ്രസിഡണ്ട് ജോ ബൈഡന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. അതേസമയം കാനഡയിലെ നാലു പ്രവിശ്യകള്‍ മാസ്‌ക് ധരിക്കുന്നതു സംബന്ധിച്ച നിയമങ്ങളില്‍ ഇളവ് വരുത്തി.
‘ജോണ്‍സ് ഹോപ്‌കിൻസ് സര്‍വകലാശാല’ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തിങ്കളാഴ്‌ച അമേരിക്കയില്‍ 89,418 പേര്‍ക്കാണ് ഡെല്‍റ്റ വകഭേദം സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്‌ചകളില്‍ വൈറസ് ബാധ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 97 ശതമാനം പേരും വാക്‌സിൻ എടുക്കാത്തവരായിരുന്നു.
രാജ്യത്തെ ജനസംഖ്യയുടെ പകുതിയിൽ താഴെ മാത്രം പേര്‍ക്കാണ് ഇതുവരെ പ്രതിരോധ കുത്തിവെപ്പ് നടത്തിയത്. ഭൂരിഭാഗം അമേരിക്കക്കാരും ഇപ്പോഴും വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കുകയാണ്. ഈ വിമുഖതയ്‌ക്ക് കാരണമാകുന്നത് വാക്‌സിനുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതാണെന്ന് വിദഗ്‌ധർ പറയുന്നു.
Also Read: അടുത്ത മാസം മുതൽ പൊതുസ്‌ഥലത്ത് വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം