ന്യൂഡെല്‍ഹി : രാജ്യത്ത് സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഡ് വാക്‌സിനായ കൊവാക്‌സിന്റെ അടിയന്തിര അനുമതിക്കായി വിദഗ്‌ധ സമിതി ശുപാര്‍ശ നൽകിയെന്ന് വ്യക്‌തമാക്കി റിപ്പോര്‍ട്ടുകള്‍ പുറത്ത്. കൊവാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിനായി ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)ക്ക് വിദഗ്‌ധ സമിതി ശുപാര്‍ശ നൽകിയെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്‌തത്.
നിലവില്‍ വിദഗ്‌ധ സമിതിയുടെ ശുപാര്‍ശ ഡിസിഐജി പരിശോധിച്ച് വരികയാണ്. അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ വാക്‌സിന്‍ വിതരണത്തിനായി സിറം ഇന്‍സ്‌റ്റിറ്റ്യൂട്ടുമായി കേന്ദ്രസര്‍ക്കാര്‍ ബന്ധപ്പെടും. വാക്‌സിന്‍ സംബന്ധിച്ച ശുഭവാര്‍ത്ത ഈ ആഴ്‌ച തന്നെ ഉണ്ടാകുമെന്ന് കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ആളുകള്‍ക്കും വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധൻ ആദ്യം വ്യക്‌തമാക്കിയെങ്കിലും, തുടര്‍ന്ന് ആദ്യഘട്ടത്തിലെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുന്ന 3 കോടി ആളുകള്‍ക്ക് മാത്രമേ സൗജന്യ വാക്‌സിന്‍ നല്‍കൂ എന്ന് അദ്ദേഹം വിശദീകരിച്ചു.
വാക്‌സിന്‍ വിതരണത്തിനുള്ള അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ രണ്ടര കോടി പേര്‍ക്കുള്ള വാക്‌സിന്‍ ആദ്യഘട്ടത്തില്‍ വാങ്ങുമെന്ന് മന്ത്രി വ്യക്‌തമാക്കി. രാജ്യമൊട്ടാകെ നടന്ന ഡ്രൈ റണ്ണില്‍ ഡെല്‍ഹിയിലെ ആശുപത്രിയില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കിയത്. രാജ്യത്ത് ഇന്ന് എല്ലാ സംസ്‌ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് ഡ്രൈ റണ്‍ നടന്നു. വാക്‌സിന്‍ കുത്തിവെപ്പ് ഒഴികെയുള്ള എല്ലാ ഘട്ടങ്ങളും ഡ്രൈ റണ്‍ നടത്തി അധികൃതര്‍ വിലയിരുത്തിയിട്ടുണ്ട്.
Read also : രാമക്ഷേത്ര നിര്‍മാണത്തിന് അന്യ മതസ്‌ഥരുടെ സംഭാവന വേണ്ടെന്ന് വിഎച്ച്പി