ന്യൂഡെൽഹി: ജമ്മു കശ്‌മീർ അതിർത്തിയിൽ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘനം നടത്തുന്ന പാകിസ്‌ഥാൻ നടപടിയിൽ പ്രതിഷേധം അറിയിക്കാൻ ഇന്ത്യ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി. നഗ്രോട്ട ഭീകരാക്രമണം, ഉറിയിലെ വെടിനിർത്തൽ ലംഘനം എന്നിവ മുൻനിർത്തിയാണ് നടപടി.
ഒരാഴ്‌ചക്കിടെ രണ്ടാം തവണയാണ് പാകിസ്‌ഥാൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചു വരുത്തുന്നത്. രാജ്യസുരക്ഷയിൽ വിട്ടുവീഴ്‌ചക്ക് തയ്യാറല്ലെന്ന് ഇന്ത്യ അറിയിച്ചു. പാക് മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളെ തടയാനും, അവിടെ പ്രവർത്തിക്കുന്ന ഭീകരർക്ക് സഹായം നൽകുന്നത് നിർത്താനും ഇന്ത്യ ആവശ്യപ്പെട്ടു.
ദിവസങ്ങൾക്ക് മുൻപ് ജമ്മുവിലെ നഗ്രോട്ട ദേശീയ പാതയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട നാല് ജെയ്ഷെ-ഇ-മൊഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് രജൗരി ജില്ലയിൽ പാക് സേന നടത്തിയ വെടിവെപ്പിൽ സൈനികൻ വീരമൃത്യു വരിച്ചത്. ഇതോടെയാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്.
Read Also: കശ്‌മീരിൽ പാക് വെടിവെപ്പ് വീണ്ടും; ഒരു ജവാന് വീരമൃത്യു