കൊല്‍ക്കത്ത: ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ബംഗാളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. പൂജ ആഘോഷങ്ങള്‍ക്ക് ജനങ്ങള്‍ വന്‍ തോതില്‍ തെരുവില്‍ ഇറങ്ങിയതോടെ മാര്‍ക്കറ്റുകളിലും മറ്റു പൊതു ഇടങ്ങളിലും ആള്‍ക്കൂട്ടങ്ങള്‍ പതിവായിരുന്നു.
പലയിടത്തും സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ജനങ്ങള്‍ വില കല്‍പ്പിക്കാന്‍ തയ്യാറാകാതെ നിന്നതോടെ രോഗബാധ വര്‍ധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇന്നലെ മാത്രം 4069 പേര്‍ക്കാണ് ബംഗാളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തത്. സംസ്‌ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രോഗബാധ റിപ്പോര്‍ട്ട് ചെയ്‌ത ദിവസമായിരുന്നു ഇന്നലെ.
രാജ്യത്തെ ആകെ കോവിഡ് ബാധ കുറയുന്ന ഘട്ടത്തിലാണ് ബംഗാളിലെ കണക്കുകള്‍ വന്‍ തോതില്‍ ഉയരുന്നത്. ഒക്‌ടോബർ ആദ്യ വാരം വരെ മൂവായിരം കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്.
എന്നാല്‍ പൂജ ആഘോഷങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ കണക്കുകള്‍ അതിവേഗം കൂടുകയാണ്. നിലവില്‍ മഹാരാഷ്‌ട്ര, കര്‍ണാടക, കേരളം എന്നീ സംസ്‌ഥാനങ്ങള്‍ക്ക് പിന്നില്‍ നാലാമതാണ് പ്രതിദിന കണക്കില്‍ ബംഗാള്‍. മരണനിരക്കില്‍ മഹാരാഷ്‌ട്രക്കും, കര്‍ണാടകക്കും പിറകില്‍ മൂന്നാമതാണ് ബംഗാള്‍.
Read Also: ഐഎന്‍എസ് കവരത്തി ഇന്ന് കമ്മീഷന്‍ ചെയ്യും