ന്യൂഡെൽഹി: ഇറക്കുമതി കൽക്കരി വാങ്ങാൻ സംസ്‌ഥാനങ്ങൾക്ക് മേൽ കേന്ദ്രം സമ്മർദ്ദം ചെലുത്തുന്നതായി ആരോപണം. രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. രാജ്യത്ത് ഊർജ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലാണ് ഇപ്പോൾ ഇറക്കുമതി കൽക്കരി വാങ്ങാൻ സംസ്‌ഥാനങ്ങൾക്ക് മേൽ സമ്മർദ്ദമുണ്ടെന്ന ആരോപണം ഉയരുന്നത്.
തദ്ദേശീയ കൽക്കരിയേക്കാൾ മൂന്നിരട്ടി വിലയാണ് ഇറക്കുമതി കൽക്കരിക്ക്. അതിനാൽ തന്നെ ഇറക്കുമതി കൽക്കരി വാങ്ങിയാൽ രാജസ്‌ഥാന് 1,736 കോടിയുടെ അധിക ബാധ്യതയുണ്ടാകും. കൽക്കരി ഇറക്കുമതിക്കുള്ള മാനദണ്ഡങ്ങളിൽ ഇളവ് നൽകിയില്ലെങ്കിൽ പത്ത് ശതമാനം കൂടി അധിക ചെലവ് വരുമെന്നും രാജസ്‌ഥാൻ മുഖ്യമന്ത്രി വ്യക്‌തമാക്കി.
രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങൾ കൽക്കരിയില്ലാതെ പ്രവർത്തനം നിർത്തി വെക്കേണ്ട സാഹചര്യത്തിലാണ്. ഉത്തർപ്രദേശ്, ഡെൽഹി, ജാർഖണ്ഡ്, ജമ്മു കശ്‌മീർ, രാജസ്‌ഥാൻ, ഹരിയാന, പഞ്ചാബ്, ഒഡിഷ, മഹാരാഷ്‌ട്ര, ബിഹാർ എന്നീ സംസ്‌ഥാനങ്ങളിൽ എല്ലാം പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. അതേസമയം രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലേക്ക് വലിയ അളവിൽ കൽക്കരി നീക്കം പുരോഗമിക്കുന്നതായി റെയിൽവേ ബോർഡ് ചെയർമാൻ വികെ ത്രിപാഠി നേരത്തെ അറിയിച്ചിരുന്നു.
Read also: നാട്ടുവൈദ്യന്റെ കൊലപാതകം; പ്രതി ഷൈബിന്റെ ഭാര്യ മുൻകൂർ ജാമ്യം തേടി