തിരുവനന്തപുരം : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനായി സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം കർശന ജാഗ്രത നിർദേശം നൽകി. നിലവിൽ കേരളത്തിൽ ഓരോ ആഴ്‌ചയിലും ശരാശരി 34,000 മുതൽ 42,000 വരെയാണ് കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത്. അതിനാൽ തന്നെ കേരളം രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ കർശന ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം വ്യക്‌തമാക്കി. കൂടാതെ കേരളത്തിൽ ഒരാഴ്‌ചത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായ ആലപ്പുഴ ജില്ലയിൽ കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നും കേന്ദ്രം നിർദേശം നൽകി.
റാപ്പിഡ് ആന്റിജൻ ടെസ്‌റ്റിൽ നെഗറ്റീവ് ആയാലും ആർടിപിസിആർ ടെസ്‌റ്റ് നടത്തണം. കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കൂട്ടി, നിയന്ത്രണം കടുപ്പിക്കണം. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തണം. മരണ നിരക്ക് കൂടിയ സ്‌ഥലങ്ങളിൽ ആശുപത്രി സൗകര്യങ്ങൾ ഉറപ്പാക്കണം എന്നിവയാണ് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നൽകിയ നിർദേശങ്ങൾ.
എന്നാൽ കേരളത്തിൽ കോവിഡിനെതിരെ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ശാസ്‌ത്രീയമായ രീതിയിലാണെന്ന് സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്‌തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിൽ റിപ്പോർട് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഉയർച്ച ഇനിയും തള്ളിക്കളയാനാകില്ല എന്നും, അതിനാൽ തന്നെ കൂടുതൽ കോവിഡ് വാക്‌സിൻ ലഭിക്കുന്നതിനായി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read also : രണ്ടാം ഘട്ട സീറ്റുവിഭജന ചർച്ച ഇന്ന്; വിട്ടുവീഴ്‌ച ചെയ്യണമെന്ന് സിപിഎം