തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റുവിഭജന ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. സിപിഐ ഒഴികെയുള്ള ഘടകകക്ഷികളുമായി സിപിഎം ഉഭയകക്ഷി ചർച്ച നടത്തും. പാലാ ഉൾപ്പടെ 13 സീറ്റുകൾ ആവശ്യപ്പെടാനാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ തീരുമാനം.
അതേസമയം, സീറ്റുകൾ വിട്ടുനൽകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജനാധിപത്യ കേരള കോൺഗ്രസ് ഉൾപ്പടെയുള്ള കക്ഷികൾ. സിപിഐയുമായി ആദ്യഘട്ട ചർച്ച നടത്തിയതിന് പിന്നാലെയാണ് ജനതാദൾ ഒഴികെയുള്ള പാർട്ടികളുമായി രണ്ടാം ഘട്ട ചർച്ചക്ക് സിപിഎം ഒരുങ്ങുന്നത്.
സിപിഐയുമായും കേരള കോൺഗ്രസുമായും നടത്തിയ അനൗദ്യോഗിക ചർച്ചകൾക്ക് ശേഷമാണ് ഔദ്യോഗിക ചർച്ചകൾ തുടങ്ങുന്നത്. ജോസ് കെ മണിക്ക് 10 സീറ്റ് നൽകാമെന്ന് അനൗദ്യോഗിക ധാരണയായിട്ടുണ്ട്.
മറ്റുകക്ഷികളുമായുള്ള ഔദ്യോഗിക ചർച്ചക്ക് ശേഷം അടുത്ത ദിവസം തന്നെ സിപിഎം സിപിഐയുമായി ചർച്ച നടത്തും. വൈകിട്ട് നടത്തുന്ന ചർച്ചയിൽ ഓരോ കക്ഷികളെയും പ്രത്യേകം പ്രത്യേകമാണ് കാണുന്നത്. കേരള കോൺഗ്രസിന് നൽകാവുന്ന സീറ്റുകൾ സിപിഎം അവരെ അറിയിക്കും.
കാഞ്ഞിരപ്പള്ളി, ഇരിക്കൂർ എന്നീ സീറ്റുകൾ സിപിഐയിൽ നിന്ന് ഏറ്റെടുത്ത് നൽകാമെന്നാണ് സിപിഎം വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. ഈ സീറ്റുകൾ വിട്ടുനൽകാൻ സിപിഐ സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. മാണി സി കാപ്പൻ വിട്ടുപോയതിനാൽ പാലാ സീറ്റിന്റെ തർക്കം അവസാനിച്ചു. എന്നാൽ, എകെ ശശീന്ദ്രൻ മൽസരിക്കുന്ന എലത്തൂർ സിപിഎം ഏറ്റെടുക്കുമോ എന്നതിൽ എൻസിപിക്ക് ആശങ്കയുണ്ട്.
അതേസമയം, പുതിയ പാർട്ടികൾക്കായി എല്ലാ കക്ഷികളും വിട്ടുവീഴ്‌ച ചെയ്യേണ്ടി വരുമെന്ന സൂചനയും സിപിഎം നൽകിയിട്ടുണ്ട്.
Also Read: ‘ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കാണ് കേരളത്തിൽ’; ആരോഗ്യമന്ത്രി