കൊൽക്കത്ത: ഫെബ്രുവരി 25ന് കൊൽക്കത്തയിലെ പത്രങ്ങളിൽ വന്ന ഒരു പരസ്യം ഇപ്പോൾ ചർച്ചകളിൽ നിറയുകയാണ്. കൊൽക്കത്തയിലെ 24 ലക്ഷം കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ വീട് നൽകിയെന്ന് അവകാശപ്പെട്ട് ഒരു സ്‍ത്രീയുടെ ചിത്രമടക്കം ഉൾപ്പെടുത്തി കൊണ്ടുള്ള പരസ്യം തെറ്റാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രധാനമന്ത്രിയുടെ ചിത്രത്തോടൊപ്പമുള്ള പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട സ്‌ത്രീ കഴിയുന്നത് ദരിദ്രമായ ചുറ്റുപാടിൽ ആണെന്നാണ് കണ്ടെത്തല്‍. ഒരു വാടകവീട്ടിലാണ് ഇവര്‍ താമസിക്കുന്നതെന്നും വീട്ടില്‍ ശുചിമുറി പോലുമില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
പ്രധാനമന്ത്രിയുടെ ഭവനനിര്‍മ്മാണ പദ്ധതിയായ പ്രധാന്‍ മന്ത്രി ആവാസ് യോജന(പിഎംഎവൈ)യുടെ ബംഗാളിലെ പത്രങ്ങളില്‍ വന്ന പരസ്യത്തില്‍ കണ്ട കൊൽക്കത്തയിലെ മലങ്ക ലെയ്‌നിൽ താമസിക്കുന്ന ലക്ഷ്‌മിദേവി എന്ന സ്‌ത്രീയാണ് വാടക വീട്ടില്‍ കഴിയുന്നത്.
ആത്‌മനിർഭർ ഭാരത്, ആത്‌മനിർഭർ ബംഗാൾ എന്ന ടാഗ് ലൈനോടുകൂടിയാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ‘പ്രധാനമന്ത്രിയുടെ ആവാസ് യോജന ഉണ്ടായതിനാൽ എനിക്കിപ്പോൾ തല ചായ്‌ക്കാൻ ഒരു വീടുണ്ടെന്ന് സ്‍ത്രീ പറയുന്നതായി പരസ്യത്തിൽ കാണാം.
എന്നാൽ ആ പരസ്യത്തിലെ സ്‍ത്രീ താൻ തന്നെയാണെന്നും പക്ഷേ തനിക്ക് അതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും ലക്ഷ്‌മിദേവി പറയുന്നു. ഇതുവരെ പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയിൽ ഇവർക്ക് വീട് ലഭിച്ചിട്ടില്ല.
ആറുപേരടങ്ങുന്ന തങ്ങളുടെ കുടുംബം വാടക വീട്ടിലാണ് കഴിയുന്നതെന്നും അതിൽ അവകാശപ്പെടുന്ന പോലെ ഒരു ആനൂകൂല്യവും എനിക്ക് ലഭിച്ചിട്ടില്ലെന്നും ലക്ഷ്‌മി ചൂണ്ടിക്കാട്ടുന്നു. വീട്ടിൽ ഒരു കുളിമുറി പോലുമില്ലെന്നും അവർ പറഞ്ഞു.
തന്റെ ചിത്രം എപ്പോഴാണ് എടുത്തതെന്ന് തനിക്ക് അറിയില്ലെന്നും ലക്ഷ്‌മിദേവി കൂട്ടിച്ചേർത്തു. ‘ബുഘട്ടിലെ ശൗചാലയങ്ങൾ വൃത്തിയാക്കുന്ന ജോലിയിൽ മുൻപ് ഏർപ്പെട്ടിരിന്നു. അന്ന് ചിലർ ചിത്രങ്ങൾ എടുത്തിരുന്നു. ചിലപ്പോൾ അതാകാം പരസ്യത്തിനായി ഇപ്പോൾ ഉപയോഗിച്ചത്’; ലക്ഷ്‌മി പറയുന്നു. സംഭവത്തെ കുറിച്ച് ബംഗാളിലെ ബിജെപി ഘടകങ്ങള്‍ പ്രതികരിച്ചിട്ടില്ല.
Read Also: വിശ്വാസവും ആചാരവും ജീവവായു, അത് മറക്കുന്നവർക്ക് തിരിച്ചടിയുണ്ടാകും; എൻഎസ്എസ്