കോട്ടയം: ശബരിമല വിഷയത്തിൽ സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശബരിമല വിഷയത്തിന്റെ പേരിൽ എൻഎസ്എസിനെതിരായുള്ള ചില ഇടതുപക്ഷനേതാക്കളുടെ വിമർശനം അതിരുകടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എൻഎസ്എസിന്റെ നിലപാട് വിശ്വാസവും ആചാരാനുഷ്‌ഠാനവും സംരക്ഷിക്കുക എന്നതാണ്. ഏതെങ്കിലും രാഷ്‌ട്രീയ നിലപാടിന്റെ അടിസ്‌ഥാനത്തിലല്ല അതിനുവേണ്ടി ഇറങ്ങിത്തിരിച്ചത്.
എൻഎസ്എസിനോ, അതിന്റെ നേതൃത്വത്തിലുള്ള ആളുകൾക്കോ പാർലമെന്ററി മോഹങ്ങളൊന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌ഥാനമാനങ്ങൾക്കോ രാഷ്‌ട്രീയ നേട്ടങ്ങൾക്കോ വേണ്ടി ഏതെങ്കിലും സർക്കാരുകളുടെയോ രാഷ്‌ട്രീയ നേതാക്കളുടെയോ പടിവാതിൽക്കൽ പോയിട്ടുമില്ല.
വിശ്വാസസംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയാണ് ഇന്നോളം എൻഎസ്എസ് നിലകൊണ്ടിട്ടുള്ളത്. എൻഎസ്എസ് എന്നും വിശ്വാസം സംരക്ഷിക്കുന്നവർക്ക് ഒപ്പമാണെന്നും അതിൽ രാഷ്‌ട്രീയം കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഎസ്എസിനെതിരെ ഉള്ള വിമർശനങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.
ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നേരത്തെ സർക്കാരും എൻഎസ്എസും രണ്ട് തട്ടിലായിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സമദൂര നയം തന്നെ പിന്തുടരുമെന്ന് ജി സുകുമാരൻ നായർ പറഞ്ഞിരുന്നു.
നിലവിലെ സാഹചര്യത്തിൽ എൻഎസ്എസിന്റെ വോട്ടുകൾ ബിജെപിക്കും, കോൺഗ്രസിനും ലഭിക്കാനാണ് സാധ്യത. വിശ്വാസ സംരക്ഷണം നടത്തുന്നവർക്ക് വോട്ട് നൽകുമെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പ്രഖ്യാപനത്തെ ഇടതുപക്ഷം ആ നിലക്ക് തന്നെയാണ് കാണുന്നത്.
Read Also: ചാനലുകളുടെ തിരഞ്ഞെടുപ്പ് സർവേകൾ തടയണം; പരാതി നൽകി ചെന്നിത്തല