തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി ചാനലുകൾ നടത്തുന്ന സർവേകൾ തടയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നൽകി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണക്കാണ് അദ്ദേഹം പരാതി നൽകിയത്. സർവേകൾ ഏകപക്ഷീയവും പക്ഷപാതപരവും തെറ്റിദ്ധരിപ്പിക്കുന്നതും ആണെന്ന് ചെന്നിത്തല പരാതിയിൽ ആരോപിക്കുന്നു.
സ്വതന്ത്രവും നീതിപൂർവവും നിഷ്‌പക്ഷവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതാണ് ഇതെന്നും ചെന്നിത്തല പരാതിയിൽ ചൂണ്ടിക്കാട്ടി.
സംസ്‌ഥാനത്ത് എൽഡിഎഫ് തുടർഭരണം പ്രവചിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മാദ്ധ്യമങ്ങൾ പുറത്തിവിട്ട സർവേ ഫലങ്ങൾ. ഇതിനെതിരെ ചെന്നിത്തല കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. അഭിപ്രായ സർവേകളെ ജനം തിരസ്‌കരിച്ച ചരിത്രമാണുള്ളത് എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. സർവേകളിലൂടെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സർവേഫലം വൻ പരാജയമായിരുന്നുവെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
പരസ്യം നൽകിയതിന്റെ ഉപകാരസ്‌മരണയാണ് പല മാദ്ധ്യമങ്ങളുടേയും സർവേഫലം. വിരട്ടിയും പരസ്യം നൽകിയും സർക്കാർ സ്വാകാര്യ മാദ്ധ്യമങ്ങളെ വിലക്കെടുത്തു എന്നും മാദ്ധ്യമ സ്‌ഥാപനങ്ങൾ നടപ്പാക്കുന്നത് ഹീന തന്ത്രങ്ങളാണ് എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വോട്ടർമാരിൽ ഒരു ശതമാനം പോലും സർവേകളിൽ പങ്കെടുത്തിട്ടില്ല. കഴിവുകെട്ട സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിപിഎം പണം വാരിയെറിയുക ആണെന്നും ചെന്നിത്തല ആരോപിച്ചു.
Also Read: മാണി സി കാപ്പൻ വഞ്ചിച്ചു; മുഖ്യമന്ത്രി