ന്യൂഡെൽഹി : പരിസ്‌ഥിതിലോല പ്രദേശങ്ങൾ നിശ്‌ചയിക്കുന്നത് കേന്ദ്രസർക്കാർ തനിച്ചല്ലെന്നും, സംസ്‌ഥാനത്തിന്റെയും പൊതുജനങ്ങളുടെയും അഭിപ്രായം കൂടി കേൾക്കുമെന്നും വ്യക്‌തമാക്കി കേന്ദ്ര വനം പരിസ്‌ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കർ. വയനാട്ടിലെ പരിസ്‌ഥിതിലോല മേഖല വിജ്‌ഞാപനത്തിൽ വിശദീകരണം നൽകിയ സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള സ്‌ഥലം പരിസ്‌ഥിതി ദുർബല മേഖലയാക്കാനുള്ള കരട് വിജ്‌ഞാപനം ഇറക്കിയത് സംബന്ധിച്ച് കെ സി വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കേന്ദ്രസർക്കാർ ഏതെങ്കിലും വില്ലേജുകൾ തിരഞ്ഞെടുത്ത് പരിസ്‌ഥിതിലോല മേഖലയാക്കുകയല്ല ചെയ്യുന്നതെന്നും, അന്തിമ വിജ്‌ഞാപനം എല്ലാ സാഹചര്യങ്ങളും പരിഗണിച്ച ശേഷം മാത്രമായിരിക്കും പുറത്തിറക്കുകയെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്‌തമാക്കി. വയനാട്ടിലെ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റർ പ്രദേശം പരിസ്‌ഥിതിലോല മേഖലയാക്കാനുള്ള കരട് വിജ്‌ഞാപനമാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്.
2020 ജനുവരിയിൽ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഭേദഗതി പ്രകാരം 88.2 ചതുരശ്ര കിലോമീറ്ററാണ് പരിസ്‌ഥിതിലോല മേഖലയാക്കാൻ തീരുമാനിച്ചത്. എന്നാൽ കേന്ദ്ര വനം മന്ത്രാലയം ഇത് 118.9 ചതുരശ്ര കിലോമീറ്റർ ആക്കി ഉയർത്തി. നിലവിൽ ഈ വിജ്‌ഞാപനത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കൂടാതെ വയനാട്ടിൽ ഇന്ന് കരട് വിജ്‌ഞാപനത്തിനെതിരെ യുഡിഎഫ് ഹർത്താലും സംഘടിപ്പിച്ചു. ഹർത്താലിൽ അന്തർസംസ്‌ഥാന സർവീസുകൾ അടക്കം ഗതാഗതവും, കടകമ്പോളങ്ങളും നിലച്ചിരിക്കുകയാണ്.
Read also : കാണാതായ കെഎസ്‌ആർടിസി ബസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി