ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോഴും, ഓക്‌സിജൻ കിട്ടാതെ ആളുകൾ മരിച്ചു വീഴുമ്പോഴും മുടക്കമില്ലാതെ പുരോഗമിക്കുകയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്‌താ പദ്ധതി. ഡെൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പല നിർമാണ പ്രവൃത്തികളും തടഞ്ഞു വച്ച സമയത്തും സെന്‍ട്രല്‍ വിസ്‌താ നിർമാണം തടസപ്പെട്ടിട്ടില്ല. ‘അവശ്യ സേവന’ പരിധിയിലാണ് 1500 കോടി രൂപയുടെ ഈ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്.
സാങ്കേതികമായി, നിർമാണ സ്‌ഥലത്ത് തൊഴിലാളികൾക്കായി താമസ സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ടെങ്കിൽ പ്രവൃത്തി നടത്താൻ അനുമതിയുണ്ട്. എന്നാൽ സെന്‍ട്രല്‍ വിസ്‌താ നിർമാണ സ്‌ഥലത്ത് ഇത്തരത്തിൽ തൊഴിലാളികൾക്കായി താമസ സൗകര്യം ഏർപ്പെടുത്തിയിട്ടില്ലെന്ന് എൻഡി ടിവി റിപ്പോർട് ചെയ്യുന്നു. 16 കിലോമീറ്റർ അകലെയുള്ള കീർത്തി നഗറിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ദിവസവും വരുന്നവരാണ് ഭൂരിഭാഗം തൊഴിലാളികളുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അഭിമാന പദ്ധതി’യായ സെന്‍ട്രല്‍ വിസ്‌താ നിർമാണം നിശ്‌ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ തങ്ങളെ പ്രത്യേക ബസിൽ നിർമാണ സ്‌ഥലത്തേക്ക് എത്തിക്കുകയാണ് ചെയ്യുന്നതെന്ന് ബംഗാളിൽ നിന്നുള്ള തൊഴിലാളികളിൽ ഒരാൾ പറഞ്ഞു.
രാഷ്‌ട്രപതി ഭവനിൽ നിന്ന് ഇന്ത്യാ ഗേറ്റ് വരെയുള്ള 4 കിലോമീറ്റർ ദൂരത്തിൽ സർക്കാർ കെട്ടിടങ്ങൾ പണിയാനും നവീകരിക്കാനും ലക്ഷ്യമിട്ടുള്ള സെന്‍ട്രല്‍ വിസ്‌താ പദ്ധതി 2023ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 600 രൂപ ദിവസ വേതനത്തിൽ 12 മണിക്കൂറാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്.
സെന്‍ട്രല്‍ വിസ്‌താ പദ്ധതിയെ അവശ്യ സേവന പരിധിയിൽ ഉൾപ്പെടുത്തിയതിനെ പ്രതിപക്ഷ പാർട്ടികൾ ശക്‌തമായി എതിർത്തിരുന്നു. ‘അനാവശ്യ പദ്ധതികൾക്ക്’ പകരം വാക്‌സിനുകൾ, ഓക്‌സിജൻ, മറ്റ് ആരോഗ്യ സേവനങ്ങൾ എന്നിവക്കായി പണം ചെലവഴിക്കണം എന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. “ഇത് അവസാനിപ്പിക്കണം. ഈ വാനിറ്റി പ്രോജക്റ്റ് നടപ്പാക്കുന്നത് ശരിയല്ല,” ആർജെഡിയുടെ മനോജ് ജായും പറഞ്ഞിരുന്നു.
Also Read: ജനങ്ങൾ ആശുപത്രിയിലേക്ക് ഇടിച്ചു കയറുന്നു; ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ വിമർശനം