ന്യൂഡെൽഹി : മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീംകോടതിയിൽ വ്യക്‌തമാക്കി കേന്ദ്ര ജല കമ്മീഷൻ. പ്രളയവും, ഭൂചലനവും അതിജീവിക്കാൻ മുല്ലപ്പെരിയാർ അണക്കെട്ടിന് ശേഷിയുണ്ടെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. കൂടാതെ മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന കോതമംഗലം സ്വദേശികളുടെ ഹരജിയിൽ കേന്ദ്ര ജല കമ്മീഷൻ സത്യവാങ്മൂലവും സമർപ്പിച്ചു.
അണക്കെട്ടിന്റെ സുരക്ഷ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നതിന് വേണ്ടിയാണ് ഉപസമിതിയെ നിയോഗിച്ചതെന്ന് കമ്മീഷൻ വ്യക്‌തമാക്കി. കൂടാതെ മേൽനോട്ടസമിതി തങ്ങളുടെ അധികാരങ്ങൾ ഒന്നും ഉപസമിതിക്ക് കൈമാറിയിട്ടില്ലെന്നും കേന്ദ്ര ജല കമ്മീഷൻ ഡെപ്യൂട്ടി ഡയറക്‌ടർ നിതിൻ കുമാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കി.
അതേസമയം തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ മേൽനോട്ട സമിതിയുടെ പ്രവർത്തനങ്ങൾ തൃപ്‌തികരമാണെന്ന് തമിഴ്‌നാട് സർക്കാർ നേരത്തെ തന്നെ കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. കൂടാതെ കൃത്യമായ ഇടവേളകളിൽ ഉപസമിതി അണക്കെട്ട് പരിശോധിച്ച് കാര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും തമിഴ്‌നാട് സർക്കാർ അറിയിച്ചു.
Read also : നിയമസഭാ തിരഞ്ഞെടുപ്പ്; 5 മന്ത്രിമാർക്ക് സീറ്റില്ല