തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 5 മന്ത്രിമാർ മൽസരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. തോമസ് ഐസക്, ജി സുധാകരൻ, സി രവീന്ദ്രനാഥ്, ഇപി ജയരാജൻ, എകെ ബാലൻ എന്നിവരാണ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മന്ത്രിസഭയിലെ ബാക്കിയുള്ളവർ മൽസര രംഗത്തുണ്ടാകുമെന്നാണ് സൂചനകൾ. അതേസമയം, സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി അടക്കം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ആരോഗ്യമന്ത്രി കെകെ ശൈലജ ഇക്കുറി മട്ടന്നൂരിൽ നിന്നാകും ജനവിധി തേടുക. ഇപി ജയരാജൻ മൽസരിച്ച മണ്ഡലമാണിത്. കൂടുതൽ തവണ മൽസരിച്ചവരെ ഇത്തവണ മാറ്റിനിർത്തണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നിട്ടുണ്ട്.
എകെ ബാലന് പകരം ഭാര്യയെ പരിഗണിക്കണമെന്ന നിർദേശം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിന് മുന്നിൽ വന്നിരുന്നു. എന്നാൽ വ്യാപക വിമർശനം ഉയർന്നതോടെ ബാലൻ തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
Read also: കാസർഗോഡ് മൽസരിക്കുമെന്ന വാർത്ത തെറ്റ്, അഴീക്കോട് താൽപര്യം; കെഎം ഷാജി