ന്യൂഡെൽഹി: അരവിന്ദ് കെജ്‌രിവാൾ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ‘വാതില്‍പ്പടി റേഷന്‍ വിതരണ’ത്തിന് തടയിട്ട് കേന്ദ്ര സര്‍ക്കാര്‍. അടുത്ത ആഴ്‌ച ആരംഭിക്കാനിരുന്ന പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചില്ലെന്ന് ആം ആദ്‌മി സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രവും ഡെൽഹി സര്‍ക്കാരും തമ്മിലുള്ള അധികാര തര്‍ക്കം തുടരുന്നതിനിടയിലാണ് പുതിയ സംഭവ വികാസങ്ങൾ.
” ഡെൽഹിയിലെ ഓരോ കുടുംബങ്ങൾക്കും അവരുടെ വീട്ടുവാതിൽക്കൽ റേഷൻ വിതരണം ചെയ്യാനുള്ള ആഗ്രഹം കെജ്‌രിവാൾ സർക്കാരിനുണ്ടായിരുന്നു. ഇത് 72 ലക്ഷം പേർക്ക് സഹായകരമാകുന്ന പദ്ധതിയായിരുന്നു. അടുത്തയാഴ്‌ച ഈ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. എന്നാൽ തങ്ങളുടെ അനുമതി ലഭിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു,”- സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപ്പോർട് ചെയ്‌തു.
ഇതിന് പിന്നാലെ, ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചുകൊണ്ട് ആം ആദ്‌മി പാര്‍ട്ടി രംഗത്തെത്തി. “മിസ്‌റ്റർ പ്രധാനമന്ത്രി, കെജ്‌രിവാളിന്റെ ‘ഘര്‍ ഘര്‍ റേഷന്‍ പദ്ധതി’ നിര്‍ത്താന്‍ റേഷന്‍ മാഫിയയുമായി നിങ്ങള്‍ എന്തുതരം ക്രമീകരണമാണ് നടത്തിയത്?” – ആം ആദ്‌മി പാർട്ടി ട്വിറ്ററില്‍ ചോദിച്ചു. പിസയും ബര്‍ഗറും വസ്‌ത്രങ്ങളും സ്‌മാർട് ഫോണും ഹോം ഡലിവറി നടത്തുമ്പോള്‍ പവപ്പെട്ടവര്‍ക്കുള്ള റേഷന്‍ ഡെലിവറി അനുവദിക്കുന്നില്ലെന്നും എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇത്ര ദരിദ്ര വിരുദ്ധനാകുന്നതെന്നും ആം ആദ്‌മി ചോദിച്ചു.
ഈ വര്‍ഷം മാര്‍ച്ചില്‍ കേന്ദ്ര സർക്കാർ പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ പദ്ധതി നിലവിൽ വന്നാൽ റേഷന്‍ കാര്‍ഡ് ഉടമകള്‍ ധാന്യങ്ങളും മറ്റും കേന്ദ്ര സർക്കാർ നിശ്‌ചയിച്ചതിലും ഉയര്‍ന്ന നിരക്കില്‍ വാങ്ങേണ്ടിവരും എന്നായിരുന്നു കേന്ദ്രം പറഞ്ഞത്. സബ്‌സിഡികള്‍ സ്വീകരിക്കുന്നവര്‍ താമസം മാറുന്ന സാഹചര്യത്തിലടക്കം പദ്ധതി നടപ്പാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നാണ് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ വാദം.
Kerala News: കെഎം ഷാജിയുടെ വീട്ടിലെത്തിയ വിജിലൻസിന് കെ സുരേന്ദ്രന്റെ വീടറിയില്ലേ; റിജിൽ മാക്കുറ്റി